□മന്ത്രി അബ്ദു റഹ്മാന്റെ പരാമർശത്തെച്ചൊല്ലി സഭയിൽ ബഹളം
തിരുവനന്തപുരം: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു.
ചില മത, സാമൂഹ്യ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവരുമായി ചർച്ച ചെയ്തശേഷം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. എൻ.ഷംസുദീന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ, കേരളത്തിൽ പച്ചയും യു.പിയിൽ കാവിയും ഉടുക്കുന്ന ചില സംഘടനകൾ കോഴിക്കോട്ട് കുറ്റിക്കാട്ടൂരും കണ്ണൂരിലെ തളിപ്പറമ്പിലും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വഖഫ് സ്വത്ത് കൈക്കലാക്കിയെന്ന മന്ത്രിയുടെ പരാമർശം സഭയിൽ അൽപനേരം ബഹളത്തിനിടയാക്കി.
കൊവിഡ് രൂക്ഷമായപ്പോഴാണ് കാസർകോട് മലബാർ ഇസ്ലാമിക് കോംപ്ലക്‌സിന്റെ 4.5 ഏക്കർ ഭൂമി ടാറ്റയുമായി ചേർന്ന് ആശുപത്രി നിർമ്മാണത്തിന് കൈമാറിയത്. ഇതിന് പകരം ഭൂമി നൽകാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരിടത്തും വഖഫ് ഭൂമി സർക്കാർ കൈയേറിയിട്ടില്ല. കേരളത്തിൽ പച്ചയും യു.പിയിൽ കാവിയും ഉടുക്കുന്ന ചില സംഘടനകൾ കൈക്കലാക്കിയ വഖഫ് ഭൂമി തിരിച്ച് പിടിക്കും. വഖഫ് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് പാടില്ല. വഖഫ് ബോർഡിന്റെ ഭരണപരമായ ചെലവുകൾക്ക് ബഡ്ജറ്റിൽ വകയിരുത്തിയ 72 ലക്ഷം രൂപയും ഗ്രാന്റായി 1.32 കോടി രൂപയും ഈ സാമ്പത്തിക വർഷം കൈമാറിയിട്ടുണ്ട്. കൂടുതൽ തുക നൽകുന്നത് പരിഗണിക്കും. വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല. എന്നാൽ കുടിവെള്ള പദ്ധതി അടക്കമുള്ള പൊതുകാര്യങ്ങൾക്ക് ഭൂമി വിട്ടുകൊടുക്കുന്നത് ആലോചിക്കും. ഇക്കാര്യം മുസ്ലിം ലീഗല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വച്ചു. മന്ത്രിമാർ പ്രകോപനപരമായ രീതിയിൽ മറുപടി പറയരുതെന്നും അനാവശ്യ രാഷ്ട്രീയം കലർത്തരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |