തിരുവനന്തപുരം: ഈ മാസം 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ഇന്നു ചേരുന്ന മന്ത്രിസഭായോഗം ബസ് ചാർജ് വർദ്ധന സംബന്ധിച്ച് തീരുമാനം എടുത്തേക്കും. ഏപ്രിൽ ഒന്നു മുതൽ വർദ്ധന നിലവിൽ വരുമെന്നാണ് സൂചന.
ചാർജ് വർദ്ധന ശുപാർശ ചെയ്ത് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം പരിഗണിച്ചില്ല. സാധാരണ എൽ.ഡി.എഫ് പരിഗണിച്ചശേഷമാണ് മന്ത്രിസഭയുടെ മുന്നിലെത്തുക.
വർദ്ധന അനിവാര്യമാണെന്നും അതിനുമുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെ ചെയ്താൽ, തീരുമാനം കുറച്ചു ദിവസംകൂടി നീണ്ടുപോകും.
മിനിമം ചാർജ് എട്ടിൽ നിന്നു 12 രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറു രൂപയായി വർദ്ധിപ്പിക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമ സംയുക്ത സമിതി പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്. 2020ൽ രാമചന്ദ്രൻ കമ്മിഷൻ നിർദേശിച്ച പ്രകാരം വാഹന നികുതി പൂർണമായും ഒഴിവാക്കുകയും അടച്ച വാഹന നികുതിയും ഫൈനും റീഫണ്ട് ചെയ്യുകയും വേണമെന്ന് സമിതി ചെയർമാൻ ലോറൻസ് ബാബു, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ്, ജനറൽ കൺവീനർ ടി.ഗോപിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |