പത്തനാപുരം: 'കാഴ്ച മങ്ങിയ എനിക്ക് എന്തിന് സ്വർണം.? മാല നഷ്ടപ്പെട്ട് പട്ടാഴി ദേവിയുടെ തിരുനടയിൽ വീണുരുളുന്ന ആ അമ്മയുടെ കണ്ണീർ കണ്ടപ്പോൾ മനസലിഞ്ഞു. ആ വളകൾ ദേവിക്കുള്ള എന്റെ കാണിക്കയാണ്. ആരും എന്നെത്തേടി വരേണ്ട '. താൻ ചെയ്ത ദാനകർമ്മത്തെ
മറ്റുള്ളവർ വാഴ്ത്തുമ്പോൾ, അതിൽ അശേഷം താല്പര്യമില്ലാതെ
ചേർത്തല മരുത്തോർവട്ടം സ്വദേശിയും പരേതനായ മോഹനൻ വൈദ്യരുടെ ഭാര്യയുമായ ശ്രീലത ഒഴിഞ്ഞു മാറുന്നു.
തിരുവാതിര ദിവസമായ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിന് വലംവച്ച് പ്രാർത്ഥിക്കുമ്പോണ് പട്ടാഴി മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയുടെ രണ്ട് പവന്റെ മാല നഷ്ടമായത്. സുഭദ്ര നിലവിളിച്ച് തിരുനടയ്ക്ക് മുന്നിൽ വീണുരുണ്ടു. കശുഅണ്ടി തൊഴിലാളിയായ സുഭദ്ര ഏറെക്കാലത്തെ സമ്പാദ്യം സ്വരുക്കൂട്ടി വാങ്ങിയതായിരുന്നു മാല.
ഇതിനിടെ ജനക്കൂട്ടത്തിനിടയിൽ നിന്നെത്തിയ ശ്രീലത തന്റെ കൈയിലെ രണ്ട് വളകൾ ഊരി നൽകി. ഈ വളകൾ വിറ്റ് പുതിയ മാല വാങ്ങിക്കോയെന്ന് പറഞ്ഞ് ജനക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു.
മോഹനൻ വൈദ്യരുടെ കൊട്ടാരക്കര നീലേശ്വരത്തെ കുടുംബവീട്ടിൽ വന്ന ശ്രീലത, ജ്യേഷ്ഠപത്നിക്കും ഭർതൃസഹോദരന്റെ മരുമകൾക്കുമൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. അമ്പത്തൊൻപതുകാരിയായ ശ്രീലതയ്ക്ക് തിമിരവും പ്രമേഹവും കാരണം പത്തു വർഷമായി
കാഴ്ചപരിമിതിയുണ്ട്.
സംഭവം കാട്ടുതീപോലെ നാട്ടിൽ പ്രചരിച്ചതോടെ,ആരോടും പറയില്ലെന്ന് ബന്ധുക്കളുടെ ഉറപ്പ് വാങ്ങിയശേഷമാണ് ശ്രീലത തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങിയത്.
തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ശ്രീലതയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം വളകൾ വിറ്റു വാങ്ങിയ രണ്ടുപവൻ വരുന്ന സ്വർണമാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെ സാക്ഷിയാക്കി സ്വന്തം കഴുത്തിലണിഞ്ഞു. ദേവിക്ക് സ്വർണപ്പൊട്ട് കാണിക്കയായും അർപ്പിച്ചു.
"ദേവീരൂപത്തിലെത്തി തനിക്ക് വളകൾ സമ്മാനിച്ച പൊന്നിന്റെ മനസുള്ള ശ്രീലതയെ നേരിൽ കാണണം."
-സുഭദ്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |