ന്യൂഡൽഹി: കുടുംബ പാരമ്പര്യത്തിന്റെ പേരിൽ ബി.ജെ.പിയിൽ ആരും സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. പല എം.പിമാരുടെ മക്കൾക്കും താൻ ഇടപെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പല നേതാക്കളും തങ്ങളുടെ മക്കൾക്ക് സീറ്റിനായി ശ്രമിച്ചിരുന്നു. അവരിൽ പലരുടെയും മക്കൾക്ക് ടിക്കറ്റ് കിട്ടാതിരുന്നതിന് ഉത്തരവാദി താൻ മാത്രമാണ്. കുടുംബവാഴ്ചയെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല. അത് തെറ്റായ പ്രവണതകളുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുക്രെയിനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച നടപടിയെ രാഷ്‌ട്രീയ ലാക്കോടെ ചിലർ വിമർശിച്ചെന്നും മോദി പറഞ്ഞു. ഒഴിപ്പിക്കൽ നടപടിയുടെ ഒരു വിശദാംശങ്ങളും അറിയാതെയാണ് പോളണ്ട് വഴി ഇന്ത്യക്കാരെ ഒഴിപ്പിച്ചതിനെ വിമർശിച്ചത്.
കാശ്‌മീരി പണ്ഡിറ്റുകളുടെ പാലായനം പ്രമേയമാക്കിയ കാശ്മീർ ഫയൽ സിനിമയെ മോദി പ്രകീർത്തിച്ചു. ഇന്ത്യയിൽ നടന്ന അടിയന്തരാവസ്ഥ, വിഭജനം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയ സിനിമകൾ നിർമ്മിക്കപ്പെടാതിരുന്നത് നിർഭാഗ്യകരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ചിലർ അത്തരം വിഷയങ്ങൾ സിനിമയാക്കുന്നതിനെ എതിർത്തു. മഹാത്മാ ഗാന്ധിയെക്കുറിച്ച് വിദേശി നിർമ്മിച്ച സിനിമയാണ് പ്രശസ്തമായത്. 'കാശ്മീർ ഫയൽ" സിനിമ പുറത്തുവരാതിരിക്കാൻ പലരും ശ്രമിച്ചു. എന്നാൽ സിനിമയുടെ വിജയം സത്യം അധികനാൾ മൂടിവയ്‌ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഡൽഹി അംബേദ്‌കർ ഭവനിൽ നടന്ന യോഗം അഞ്ചു സംസ്ഥാനങ്ങളിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി മോദിയെയും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയും അനുമോദിച്ചു. അനുമോദനത്തിന് അർഹൻ നദ്ദയാണെന്നായിരുന്നു മോദിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, പിയൂഷ് ഗോയൽ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |