SignIn
Kerala Kaumudi Online
Friday, 29 March 2024 5.17 PM IST

യോഗത്തെ തകർക്കാമെന്ന് ആരും സ്വപ്നം കാണേണ്ട: വെള്ളാപ്പള്ളി

sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗമെന്ന മഹാപ്രസ്ഥാനത്തെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും അങ്ങനെ സ്വപ്‌നം കാണുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജില്ലയിലെ യൂണിയനുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡ‌ന്റ്, സെക്രട്ടറി,​ ബോർഡ് മെമ്പർമാർ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, മറ്റ് പോഷക സംഘടനകളുടെ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗം കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്‌ദ‌പൂർത്തി സ്മാരകമന്ദിരത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗം ഭാരവാഹികളെ കോടതി അയോഗ്യരാക്കിയെന്നാണ് ചിലർ പറഞ്ഞു നടക്കുന്നത്. ശുദ്ധനുണയാണത്. അങ്ങനെയായിരുന്നെങ്കിൽ റിസീവർ ഭരണം വരുമായിരുന്നില്ലേ? എസ്.എൻ.ഡി.പി യോഗത്തിൽ പ്രാതിനിദ്ധ്യ വോട്ടവകാശം കൊണ്ടുവന്നത് വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി ആയതിനു ശേഷമല്ല. അതിനും വർഷങ്ങൾക്കു മുമ്പുതന്നെ ഈ രീതിയാണ് നിലവിലിരുന്നത്. മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാവുമെന്നും നിലവിലെ കമ്മിറ്റി തന്നെ വിജയിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.


18 വർഷക്കാലം തന്നോടൊപ്പം പ്രവർത്തിച്ച തലസ്ഥാനത്തെ മുൻ യൂണിയൻ സെക്രട്ടറിക്ക്, അഴിമതി നടത്തിയതോടെ പുറത്തു പോകേണ്ടിവന്നപ്പോഴാണ് തനിക്കെതിരെ ആരോപണമുയർത്തിയത്. ശാഖാ,​ യൂണിയൻ അംഗങ്ങളിൽ നിന്ന് ഒരു കോടിയോളം രൂപ പിരിച്ചെടുത്തു വാങ്ങിയ യൂണിയൻ ആസ്ഥാനമന്ദിരം അയാൾ തിരികെ നൽകിയിട്ടില്ല. പണത്തോട് അത്രമാത്രം ആർത്തിയാണ് കാണിക്കുന്നത്. യൂണിയൻ മന്ദിരം തിരികെ നൽകാൻ 40 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് മദ്ധ്യസ്ഥൻ വഴി ചെക്ക് കൈമാറിയെങ്കിലും കാലുമാറി.

ശിവഗിരി മഠത്തിന്റെ അധീനതയിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനമടക്കം കൈക്കലാക്കി കച്ചവട മനഃസ്ഥിതിയോടെ പെരുമാറുന്ന മറ്റൊരാളാണ് യോഗത്തെ തകർക്കാൻ മുന്നിൽ നിൽക്കുന്നത്. എസ്.എൻ.ഡി.പി യോഗം പിരിച്ചുവിടണമെന്ന് കോടതിയിൽ കേസ് നൽകിയ ആളാണ് അദ്ദേഹം. കാലത്തിനനുസരിച്ച് മാറാൻ തയ്യാറാകാത്ത ഇത്തരം ദുഷ്ടശക്തികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗം വൈസ് പ്രസിഡ‌ന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറിയുടെ ധന്യസാരഥ്യത്തിന്റെ രജതജൂബിലിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നടത്തുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ സംഗമത്തിന് തിരുവനന്തപുരത്ത് തുടക്കമിടുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം തിരഞ്ഞെടുപ്പ് മൂന്നു മാസത്തിനകം നടത്തുമെന്നും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർ ഡി. വിപിൻരാജ്, ആലുവിള അജിത് എന്നിവർ പ്രസംഗിച്ചു. യോഗം പ്രവർത്തകരുടെ ആദ്യ ജില്ലാ സംഗമം തിരുവനന്തപുരത്തു നടത്താനും ഇതിനായി ശാഖ, യൂണിയൻ തലത്തിൽ പ്രവർത്തകരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.