മലപ്പുറം: പ്രളയത്തിൽ തകർന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. 25 ദിവസം പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഇനി മുതൽ കാൽനടയാത്ര മാത്രമാണ് അനുവദിക്കുക. സ്ലാബുകൾ പുനഃസ്ഥാപിക്കുന്ന സമയത്ത് കാൽനട യാത്രയും അനുവദിക്കില്ല. നിലമ്പൂർ ഭാഗത്ത് നിന്ന് ഒതായി അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് വഴിയും എടവണ്ണയിൽ നിന്നും ഒതായി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എടവണ്ണ പന്നിപ്പാറ അരീക്കോട് വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.
2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. മരത്തടികൾ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകർന്നിരുന്നു. നേരത്തെ അറ്റകുറ്റപണികൾക്കായി പാലം അടച്ചിട്ട് പ്രവൃത്തി തുടങ്ങിയിരുന്നു. നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് പാലത്തിന്റെ സ്ലാബുകൾ തെന്നി മാറിയാതായി കണ്ടെത്തിയത്. പാലത്തിന്റെ തൂണിനും ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതോടെ പ്രവൃത്തി താത്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു. കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കഴിഞ്ഞ മാസം പാലം അടച്ചിട്ട് വിദഗ്ധ പരിശോധന നടത്തിയിരുന്നു. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് പരിശോധനാ റിപ്പോർട്ട് വന്നതോടെയാണ് പ്രവൃത്തി പുനരാരംഭിക്കുന്നത്. 70 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |