തിരുവനന്തപുരം: സർവകലാശാലകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഡിജിലോക്കർ സംവിധാനം വഴി സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയിട്ടുണ്ട്. അത് മറ്റു സർവകലാശാലകളിലേക്കും വ്യാപിപ്പിക്കും.
പരീക്ഷാ പരിഷ്‌കരണത്തിന് സർക്കാർ നിയമിച്ച കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ വരുന്ന അക്കാഡമിക് വർഷം നടപ്പാക്കും. സർവകലാശാലാ തലത്തിൽ പരീക്ഷാഫലങ്ങൾ കുറ്റമറ്റതാക്കാൻ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നേരിട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെട്ട രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സർവകലാശാലകളെ കരിവാരി തേയ്‌ക്കരുത്.
വിദേശനിക്ഷേപം: തീരുമാനമായിട്ടില്ല
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തി 48 സർക്കാർ കോളേജുകളുടെ വികസനത്തിനായി 75 കോടിയും ഏഴ് സർക്കാർ എൻജിനിയറിംഗ് കോളേജുകളുടെ വികസനത്തിനായി 150 കോടിയും അനുവദിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച 12 ആർട്സ് ആന്റ് സയൻസ് കോളേജുകൾക്കായി 120 കോടി രൂപയും കിഫ്ബി വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |