തിരുവനന്തപുരം: പേട്ട ചായക്കുടി റോഡ് ഏദൻ വീട്ടിൽ പുലർച്ചെ 3ന് മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യഹർജി കോടതി തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ജാമ്യഹർജി തള്ളിയത്.
കഴിഞ്ഞ 76 ദിവസമായി പ്രതിയായ ലാലൻ സെെമൺ ജയിലിലാണ്. പ്രതിക്ക് ജാമ്യം ലഭിച്ചാൽ നാടുവിടാൻ സാദ്ധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതിക്ക് ജാമ്യം ലഭിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
പ്രതി മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ കൊലപ്പെടുത്തിയത് കൈയ്യബദ്ധത്തിൽ സംഭവിച്ച പിഴവല്ല. കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ നെഞ്ചിലും മുതുകിലും ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നതായി ജില്ലാ ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം കോടതിയെ അറിയിച്ചു. അനീഷ് ജോർജ് നിരന്തരം വീട്ടിൽ വരുന്നതും മകളുമായി സൗഹൃദം തുടരുന്നതും നിരവധി തവണ എതിർത്തിട്ടുണ്ടെന്ന് പ്രതി തന്നെ സമ്മതിച്ചിട്ടുള്ള കാര്യവും പ്രോസിക്യൂട്ടർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.
2021 ഡിസംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട അനീഷ് ജോർജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |