തിരുവനന്തപുരം: കാറിൽ ബൈക്കിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നത്തിൽ കാറുടമയേയും മകനെയും യുവാവ് മർദ്ദിച്ചെന്ന് പരാതി. കഴക്കൂട്ടം കോർഡിയൽ സൈബർ കാസ്റ്റിൽ എന്ന അപ്പാർട്ട്മെന്റിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ ആദർശിനെതിരെയാണ് അപ്പാർട്ട്മെന്റിലെ താമസക്കാരനും സി.ഇ.ടി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയുമായ അദിത്യയും പിതാവ് മനുമാധവും പരാതി നൽകിയത്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ഉടമയാണ് മനു മാധവ്. സംഭവം ഇങ്ങനെ: ആദിത്യ കോളേജിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ അപ്പാർട്ട്മെന്റിന്റെ ഗേറ്റിലേക്ക് തിരിയാനായി ഇൻഡിക്കേറ്റർ തെളിച്ച് വാഹനം തിരിച്ചു. ഇൗ സമയം തൊട്ടുപിറകെ ബൈക്കിലെത്തിയ യുവാവ് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് യുവാവും ആദിത്യയുമായി വാക്കുതർക്കമായി. ഇൗ സമയം അപ്പാർട്ട്മെന്റിലേക്ക് ഉച്ചഭക്ഷണം കഴിക്കാനെത്തിയ മനു മകനെ പിടിച്ചുതള്ളുന്നത് കണ്ട് പ്രശ്നത്തിൽ ഇടപെട്ടു. സംസാരം വഷളായതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാമെന്ന് പറഞ്ഞ് യുവാവിനെ മടക്കി അയച്ചു. എന്നാൽ മടങ്ങിപ്പോയ യുവാവ് മിനിട്ടുകൾക്കുള്ളിൽ രണ്ടുപേരുമായി മടങ്ങിയെത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. മനുവിന്റെ കഴുത്തിനും തലയ്‌ക്കും വിരലുകൾക്കും പരിക്കേറ്റു. ആദിത്യന്റെ വസ്ത്രങ്ങൾ വലിച്ചു കീറി, വയറിനും മർദ്ദനമേറ്റു. താക്കോൽ പോലുള്ള സാധനം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് മനു പറഞ്ഞു. മർദ്ദിച്ചയാൾ സി.പി.എമ്മിന്റെ യുവജന സംഘടനാ പ്രവർത്തകനാണെന്ന് സൂചനയുണ്ട്. മനുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും അപ്പാർട്ട്മെന്റിന് മുന്നിലെ സി.സി ടിവി കാമറകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കഴക്കൂട്ടം എസ്.എച്ച്.ഒ പറഞ്ഞു. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ആദർശ്. 2021 മേയ് പതിനാലിന് കുളത്തൂർ ജംഗ്ഷനിൽ വച്ച് കോൺഗ്രസ് പ്രവർത്തകനെ സംഘം ചേർന്ന് മർദ്ധിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് ആദർശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |