SignIn
Kerala Kaumudi Online
Thursday, 25 April 2024 9.35 AM IST

അറുതിയില്ലാതെ ആക്രമണം: കീവിൽ 4 മരണം, 36 മണിക്കൂർ കർഫ്യൂ  നിപ്രോയിൽ വിമാനത്താവളം തകർന്നു

ukraine

കീവ് : അധിനിവേശത്തിന്റെ 20ാം ദിനമായ ഇന്നലെയും യുക്രെയിനിൽ വ്യാപക നാശം വിതച്ച് റഷ്യൻ സേന. റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിൽ തലസ്ഥാന നഗരമായ കീവിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ പ്രാദേശിക സമയം രാത്രി 8 മണിയ്ക്ക് ആരംഭിച്ച കർഫ്യൂ വ്യാഴ്ച രാവിലെ 7 മണിക്കാണ് അവസാനിക്കുക. കീവിലെ സിവിലിയൻ കെട്ടിടങ്ങൾക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ മരണം 4 ആയെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷെകോ പറഞ്ഞു.

തുറമുഖ നഗരമായ മരിയുപോളിലെ ഒഴിപ്പിക്കൽ നടപടികളിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായി. 2000ത്തോളം കാറുകൾക്ക് നഗരാതിർത്തി കടക്കാനായി. സുമി നഗരത്തിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ട്. വടക്കൻ നഗരമായ ചെർണീവിൽ ഇന്നലെ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച മരിയുപോളിൽ നിന്ന് ഒഴിപ്പിച്ച 300 പേർ സപൊറീഷ്യ നഗരത്തിൽ സുരക്ഷിതമായെത്തി.

റഷ്യൻ ഷെല്ലാക്രമണത്തിൽ കിഴക്കൻ നഗരമായ നിപ്രോയിലെ വിമാനത്താവളത്തിൽ കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഷെല്ലാക്രമണത്തിൽ റൺവേ പൂർണമായും തകർന്നെന്നാണ് റിപ്പോർട്ട്. ടെർമിനലും തകർന്നു.

തെക്ക് കിഴക്കൻ ഡൊണെസ്ക് മേഖലയിലെ റുബിസിൻ പട്ടണത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും ഭിന്നശേഷിയുള്ള കുട്ടികളുടെ ഒരു ബോർഡിംഗ് സ്കൂൾ തകർന്നെന്നും റിപ്പോർട്ടുണ്ട്. യുക്രെയിന്റെ അധീനതയിലുണ്ടായിരുന്ന ഈ പ്രദേശത്ത് ഒരു ആശുപത്രിയ്ക്കും മൂന്ന് സ്കൂളുകൾക്കും കേടുപാടുകളുണ്ടെന്നാണ് വിവരം.

13,500ലേറെ റഷ്യൻ സായുധസേനാംഗങ്ങളെ തങ്ങൾ ഇതുവരെ വധിച്ചെന്ന് യുക്രെയിൻ അവകാശപ്പെട്ടു. 404 റഷ്യൻ ടാങ്കുകൾ, 1,279 സായുധ വാഹനങ്ങൾ, 81 വിമാനങ്ങൾ,​ 95 ഹെലികോപ്ടർ എന്നിവ തകർത്തെന്നും യുക്രെയിൻ അറിയിച്ചു.

അതേ സമയം, 498 സൈനികർ യുക്രെയിനിൽ കൊല്ലപ്പെട്ടെന്ന് മാർച്ച് 2ന് അറിയിച്ചതിന് ശേഷം റഷ്യ ഇത് സംബന്ധിച്ച മറ്റ് കണക്കുകൾ പുറത്തുവിട്ടിട്ടില്ല. 2,870 യുക്രെയിൻ സൈനികരെ തങ്ങൾ വധിച്ചെന്നാണ് റഷ്യ അന്ന് അറിയിച്ചത്. ഇതുവരെ 1,400 യുക്രെയിൻ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് പ്രസിഡന്റ് സെലെൻസ്കി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നുള്ള കണക്കുകളും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

തിങ്കളാഴ്ച രാത്രി വടക്കൻ നഗരമായ റിവ്‌നിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. യു.എസിന്റെ ഫോക്സ് ന്യൂസിലെ കറസ്പോണ്ടന്റായ ബെഞ്ചമിൻ ഹാളിന് തിങ്കളാഴ്ച കീവിന് പുറത്ത് റിപ്പോർട്ടിംഗിനിടെ പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.

മാർച്ച് 24 മുതൽ 30 ദിവസത്തേക്ക് കൂടി രാജ്യത്തെ പട്ടാള നിയമം നീട്ടാൻ അനുമതി നൽകുന്ന ബിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ പാർലമെന്റിൽ സമർപ്പിച്ചു.

 പാലായനം ചെയ്തവർ 30 ലക്ഷം

അതേ സമയം, ഫെബ്രുവരി 24 മുതൽ യുക്രെയിനിൽ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം 30 ലക്ഷം കടന്നെന്ന് യു.എൻ അറിയിച്ചു. ഇതിൽ 14 ലക്ഷത്തോളം കുട്ടികളാണ്. അതായത്, ഓരോ മിനിറ്റിലും യുക്രെയിനിലെ ഒരു കുട്ടി അഭയാർത്ഥിയായി മാറുകയാണെന്ന് യു.എൻ അറിയിച്ചു.

റഷ്യയിലേക്ക് ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് നിറുത്തുമെന്നും വോഡ്കയുൾപ്പെടെ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് പുതിയ നികുതി ഏർപ്പെടുത്തുമെന്നും യു.കെ വ്യക്തമാക്കി. ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ്, വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ എന്നിവർ ഉൾപ്പെടെ 100 ബില്യൺ പൗണ്ട് ആസ്തിയുള്ള റഷ്യക്കാർക്ക് യു.കെ ഉപരോധം ഏർപ്പെടുത്തി.

യു.എസിനും നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൽറ്റൻബർഗിനും പിന്നാലെ, യുക്രെയിനിൽ റഷ്യ രാസ, ജൈവ ആയുധങ്ങൾ ഉപയോഗിച്ചേക്കാവുന്ന മുന്നറിയിപ്പുമായി യു.കെ ഇന്നലെ രംഗത്തെത്തി.

അതേ സമയം, റഷ്യ ചൈനയുടെ സൈനിക സഹായമഭ്യർത്ഥിച്ചുവെന്ന് യു.എസിന്റെ ആരോപണത്തിന് പിന്നാലെ, ചൈന റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കാൻ പാടില്ലെന്ന് കാട്ടി യു.കെയും ആവശ്യപ്പെട്ടു. റഷ്യയെ സഹായിച്ചാൽ ചൈനയ്ക്ക് മേൽ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങൾ ആരോടും സൈനിക സഹായത്തിന് അഭ്യർത്ഥിച്ചിട്ടില്ലെന്ന് റഷ്യ മറുപടി നൽകിയിരുന്നു.

അതേ സമയം, യുക്രെയിൻ - റഷ്യ നാലാംഘട്ട ചർച്ച ഇന്നലെ നടന്നു. തിങ്കളാഴ്ച നടന്ന ചർച്ചയുടെ ബാക്കിയാണ് ഇന്നലെ തുടർന്നത്. വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടന്നത്. അടിയന്തരമായി വെടിനിറുത്തലും സൈനിക പിന്മാറ്റവും ചർച്ചയിൽ വിഷയമായെന്ന് യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.