അടുത്താണ്ട് എന്റെ അറുപതാം പിറന്നാൾ വർഷമാണ്. അറുപതിന്റെ ചെറുപ്പത്തിലേക്കും എളിമയിലേക്കും ഞാൻ കടക്കുന്നു എന്നു സാരം! ഒരിക്കൽ എം. രാജീവ്കുമാർ എന്നോടു പറഞ്ഞു, പുസ്തകങ്ങളിലെ ജീവിതരേഖയിൽ നമ്മൾ നിർബ്ബന്ധമായും വയസ്സു വെളിപ്പെടുത്തണം എന്ന്. എന്റെ ആദ്യ പുസ്തകമായ 'ദൈവപ്പുര"യിൽത്തന്നെ ഞാനത് ചെയ്തിരുന്നു. അതോർമ്മിപ്പിച്ചപ്പോൾ, ഒരു തമാശ പോലെ രാജീവ് ഒരു കാര്യം കൂടി പറഞ്ഞു: 'ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ പല പെണ്ണെഴുത്തുകാരികളും ഇന്നേവരെ വയസ്സറിയിച്ചിട്ടില്ല!"
അപ്പോഴാണ് ഞാനക്കാര്യം നോക്കിയത്. ശരിയാണ്. പല പെൺപുസ്തകങ്ങളിലൂടെയും ഞാൻ കടന്നുപോയി. ആർക്കും വയസറിയിക്കാൻ താൽപ്പര്യമില്ല. അന്നൊന്നും വിക്കിപ്പീഡിയ പോലുള്ള സൗകര്യങ്ങളില്ല. ഇന്നതല്ല കാര്യം 'പീഡിക" കൈകാര്യം ചെയ്യുന്ന കച്ചവടക്കാർ വയസ് തപ്പിയെടുത്ത് വെളിപ്പെടുത്തിക്കളയും...!
മലയാളം വലിയൊരു ഭാഷയായി വളരുകയും ഒരു സർവ്വകലാശാല തന്നെ അതിന്റെ പേരിൽ സർക്കാർ തുടങ്ങുകയും അതിൽ ഗവേഷണം ചെയ്യുന്ന ഭാഷാ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഒരുപാട് ഉദയം ചെയ്തുമിരിക്കുന്ന സമകാലിക പരിസരത്തിലാണ് നമ്മൾ ജീവിക്കുന്നത്. അപ്പോൾ തീർച്ചയായും എഴുത്തുകാർ (എഴുത്തുകാരികളും) വയസറിയിക്കേണ്ടതുതന്നെയാണ്.
രണ്ട്
ശരിയാണ്, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊക്കെ അറുപതും എഴുപതും നമ്മൾ കൊണ്ടാടിയപ്പോൾ, പല പ്രശസ്ത നടിമാരുടേയും ജനനത്തീയതികൾ നമ്മൾ ശ്രദ്ധിച്ചിട്ടില്ല. അവരിൽ പലരും പൊലിഞ്ഞു പോയതും നമ്മളറിഞ്ഞിട്ടില്ല. അപ്പോൾ ഇത് പൊതുവെയുള്ള കാലസ്ഥിതിയാണ്; എഴുത്തുകാരുടേതു മാത്രമല്ല. ഞാൻ ഇപ്പോൾ പറഞ്ഞു തുടങ്ങിയത് അറുപതുകളെക്കുറിച്ചാണ്. അത് വല്ലാത്തൊരു കാലമായിരുന്നു. ഇ.എം.എസ്. മന്ത്രിസഭ വീണ ശേഷമുള്ള കാലം. ദേശീയ രാഷ്ട്രീയത്തിൽ നെഹ്റുവിനെപ്പോലുള്ളവർ പൊലിഞ്ഞ കാലം... എന്റെ അമ്മയെ അച്ഛൻ കല്യാണം കഴിച്ച കാലം. കരിവെള്ളൂരുനിന്ന് ഒരു സാധാരണ നമ്പൂതിരിപ്പയ്യൻ പാലക്കാട്ടെ പത്തിരിപ്പാലയിൽച്ചെന്ന് ഒരു അന്തർജനത്തെ വേളി കഴിക്കണമെങ്കിൽ അത് അസാമാന്യമായ ധൈര്യമായിരിക്കണം... ഏതായാലും അത് സംഭവിച്ചു. 1960 ജൂൺ 24 നായിരുന്നു അത്.
അച്ഛനന്ന് വയനാട്ടിൽ ഒരു പാവം ഗ്രാമസേവകനായിരുന്നു... പണവും ആർഭാടവുമൊന്നും ഇഷ്ടപ്പെടാത്ത ഒരാൾ. അതിനാൽ കുടുംബസ്വത്തിലും താത്പര്യമില്ലായിരുന്നു. ഒരു പണപ്പൊതിയും കൈയ്യിലേന്തി വന്ന ഒരു റോഡ് കോൺട്രാക്ടറെ അച്ഛൻ ശകാരിച്ചു ഇറക്കി വിടുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്... എനിക്കുമതെ, ഞാൻ തൊഴിലെടുത്ത് അദ്ധ്വാനിച്ചു നേടിയതല്ലാതെ വേറെ ആസ്തികളൊന്നുമില്ല. ഞാൻ പഠിച്ചെടുത്ത ജീവിതപാഠം. ഞങ്ങൾ മൂന്നു മക്കളേയും അച്ഛനും അമ്മയും അച്ചമ്മയും പഠിപ്പിച്ച പാഠം. പേരിടുമ്പോഴും അച്ഛൻ ദേശീയതയും ജാതീയതയും അതിലുൾപ്പെടരുതെന്ന് ശാഠ്യം പിടിച്ചു. കാരണം വാസുദേവൻ നമ്പൂതിരി എന്ന പേര് അച്ഛന് അർഹമായ ജോലിക്കയറ്റങ്ങൾ നഷ്ടപ്പെടുത്തി... എന്റെ പേര് കണ്ട് ഇപ്പോഴും ഏത് ജാതിയാണെന്ന് അന്വേഷിക്കുന്നവരുണ്ട്...! ഞാൻ പറയും മനുഷ്യജാതി എന്ന്. ഗുരുദേവൻ അരുളിയ വലിയ പാഠം...
മൂന്ന്
1963 ആഗസ്റ്റ് 13 നായിരുന്നു എന്റെ ജനനം. കർക്കിടകത്തിലെ കാർത്തിക. അതുകൊണ്ടാണ് അറുപതാം വർഷത്തെ ഞാനോർമ്മിപ്പിച്ചത്. മുടിഞ്ഞ മഴ പെയ്ത ഒരു പുലർച്ചെയായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.... അതുകൊണ്ടാകാം ഇന്നും മഴയോട് എനിക്ക്കടുത്ത പ്രണയം... ദൈവകൃപയാൽ മുടി നരക്കാത്തതിനാൽ, ഞാൻ പ്രായത്തിന്റെ ഇളപ്പത്തിൽ വിശ്വസിച്ചുകൊണ്ട് ഇപ്പോഴും ജീവിതം തുടരുന്നു. പക്ഷേ, ബയോഡാറ്റകളിലൊന്നും വയസ് വെളിപ്പെടുത്താതിരുന്നിട്ടുമില്ല. ഈ കോളത്തിന്റെ ടാഗ് ലൈൻ തന്നെ 'ഓർമകളിലും അനുഭവങ്ങളിലും വീണു പരക്കുന്ന ചാറ്റൽ മഴ' എന്നായതിനാൽ ഈ പംക്തി അല്പം വ്യക്തിഗതമായതിനാൽ വായനക്കാർ ക്ഷമിക്കുമല്ലോ...
നാല്
ഒരു അറുപതിനെക്കുറിച്ചു കൂടി എന്റെ പ്രിയവായനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ട് പേന താഴെ വയ്ക്കാം. 'ചന്നംപിന്നം" എന്ന ഈ എഴുത്തുമഴ നിങ്ങൾ നനയാൻ തുടങ്ങിയിട്ട് അറുപതാഴ്ചകളാവുന്നു. എന്റെ കൂടെ ഈ മഴ നനഞ്ഞ എല്ലാവർക്കും നന്ദി. ഇത് എഴുതാൻ സ്ഥലം അനുവദിച്ച കേരളകൗമുദിയിലെ പ്രിയപ്പെട്ട ദീപുരവിക്കും ദർശൻ രവിക്കും നന്ദി. ഒരുപാധികളുമില്ലാതെ എന്നെ പ്രോത്സാഹിപ്പിച്ച എഡിറ്റോറിയൽ ടീമിനും വായനക്കാർക്കും നന്ദി... നന്ദി പ്രിയപ്പെട്ടവരേ, വീണ്ടും നമുക്ക് ഈ വായനായാത്രയിൽ പിന്നീടൊരിക്കൽ ഒന്നുചേരാം... തത്ക്കാലം വിട.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |