കീവ്: യുക്രെയിനിൽ റഷ്യൻ ആക്രമണം തുടരുന്നു. കിഴക്കൻ യുക്രെയിനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. ഖാർകീവിൽ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളുമടക്കം ആക്രമണത്തിൽ തകർന്നെന്നാണ് വിവരം.
അതിനിടെ, മരിയുപോളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അഭയം തേടിയിരിക്കുന്ന തിയേറ്റർ റഷ്യൻ സേന ബോംബാക്രമണത്തിൽ തകർത്തതായി യുക്രെയിൻ ആരോപിച്ചു. എന്നാൽ, ഇത്തരത്തിലൊരു ആക്രമണം നടത്തിയിട്ടില്ലെന്നും ജനവാസ മേഖലകൾ ആക്രമിക്കില്ലെന്നുമാണ് റഷ്യ പറയുന്നത്. ആക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് യുക്രെയിൻ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിൽ ആളപായമില്ലെന്നാണ് വിവരം.
അതിനിടെ കീവിൽ റഷ്യൻ സേന നടത്തിയ ബോംബാക്രമണത്തിൽ ഇന്നലെ ഒരാളും ചെർണീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്നലെ മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേരും കൊല്ലപ്പെട്ടു. യുക്രെയിൻ നഗരങ്ങളിൽ തുടരുന്ന റഷ്യൻ ആക്രമണം സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും.
റഷ്യ പിടിച്ചെടുത്ത ഖേഴ്‌സണിൽ ജനജീവിതം ദുസ്സഹമാണെന്നാണ് വിവരം. വൈദ്യുതിയും വെള്ളവും മരുന്നും കിട്ടാത്ത അവസ്ഥയിലും റഷ്യ ആക്രമണം തുടരുകയാണ്. ഷെല്ലാക്രമണം ശീലമായിക്കഴിഞ്ഞെന്ന് ഖേഴ്‌സണിലെ സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.
അതേസമയം, ഫെബ്രു. 24 ന് അധിനിവേശം ആരംഭിച്ചത് മുതൽ 1.8 ദശലക്ഷം യുക്രെയിൻകാർ പോളണ്ടിൽ അഭയം പ്രാപിച്ചെന്ന് യു.എൻ അഭയാർത്ഥി ഏജൻസി അറിയിച്ചു.
റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി
റഷ്യൻ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി.13 ജഡ്ജിമാർ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്ത് വോട്ട് ചെയ്തു.അധിനിവേശം ആരംഭിച്ചത് മുതൽ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനോട് ഭണ്ഡാരി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
യുക്രെയിൻ മേയറെ വിട്ടയച്ചു
മെലിറ്റോപോൾ മേയർ ഇവാൻ ഫെഡൊറോവിനെ റഷ്യ മോചിപ്പിച്ചതിനെത്തുടർന്ന് 9 റഷ്യൻ സൈനികരെ മോചിപ്പിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 2002 ലും 2003 ലും ജനിച്ചവരെയാണ് വിട്ടയച്ചത്. യഥാർത്ഥത്തിൽ അവർ കുട്ടികളാണെന്നും സെലെൻസ്കി അഭിപ്രായപ്പെട്ടു.
യുക്രെയിൻ വിഷയത്തിൽ ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തും
യുക്രെയിന്റെ അയൽരാജ്യമായ പോളണ്ടിൽ മീഡിയം റേഞ്ച് മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ്.
മദ്ധ്യസ്ഥ ശ്രമങ്ങൾക്കായി തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂദ് ചവുഷോഗ്‌ലു ഇന്നലെ യുക്രെയിനിലെത്തി.
റഷ്യയുടെ ആയുധം തീരുന്നു?
കൃത്യമായി ആക്രമണം നടത്താൻ സാധിക്കുന്ന നൂതന ആയുധങ്ങളെല്ലാം റഷ്യ ഉപയോഗിച്ചു തീർന്നെന്നും ഇപ്പോൾ ഉപയോഗിക്കുന്നത് കൃത്യത കുറഞ്ഞ ആയുധങ്ങളാണെന്നും റിപ്പോർട്ട് പുറത്തുവിട്ട് ബ്രിട്ടൻ.ജനവാസമേഖലകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതിന് പ്രധാന കാരണം ഇതാണ്. റഷ്യയുടെ പക്കലുള്ള ആയുധശേഖരം കുറഞ്ഞെന്നും രാജ്യങ്ങൾ വിലയിരുത്തുന്നു. അധിനിവേശത്തിന് മുന്നോടിയായി റഷ്യ ചൈനയോട് ആയുധങ്ങൾ ആവശ്യപ്പെട്ടെന്ന ആരോപണം നിലനിൽക്കെ അധിനിവേശത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ തടയുമായിരുന്നെന്ന് അമേരിക്കയിലെ ചൈനീസ് സ്ഥാനപതി ചിൻ ഗാംഗ് പറഞ്ഞു.അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് റഷ്യ. ബോംബേറിനാൽ ലക്ഷക്കണക്കിന് ആളുകളെ കൊന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി പുട്ടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിക്കുന്നത് അംഗീകരിക്കില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. വിദേശരാജ്യങ്ങൾക്കായി വിവരങ്ങൾ ചോർത്തുന്നവരെയും റഷ്യയിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പുട്ടിന്റെ പുതിയ ഭീഷണി. റഷ്യൻ ടിവി ചാനലിൽ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണിത്.വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാൻ റഷ്യക്കാർക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ ചവച്ചുതുപ്പുമെന്നും പുട്ടിൻ പറഞ്ഞു.സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടെയേ രാജ്യത്തെ ശക്തിപ്പെടുത്താനാകൂ. രാജ്യത്തിന്റെ അഖണ്ഡതയും സഹവർത്തിത്വവും നിലനിറുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനു തയ്യാറെടുക്കുന്നതിനും അത് അത്യാവശ്യമാണ്. റഷ്യയെ നശിപ്പിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും കടുപ്പിച്ച് പുട്ടിൻ പറഞ്ഞു.
സെർവന്റ് ഒഫ് ദി പീപ്പിൾ'
വീണ്ടും നെറ്റ്ഫ്ലിക്സിൽ
യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സെർവന്റ് ഒഫ് ദി പീപ്പിൾ' എന്ന പരമ്പര നെറ്റ്ഫ്ളിക്സിൽ വീണ്ടും സ്ട്രീമിംഗിന് എത്തുന്നു. പൊതുജനങ്ങളുടെ അഭ്യർഥനപ്രകാരമാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |