കൊച്ചി: കുടുംബശ്രീയുടെ കീഴിലുള്ള രംഗശ്രീ കമ്മ്യൂണിറ്റി തിയറ്റേഴ്സിന്റെ നേതൃത്വത്തിൽ സ്ത്രീപക്ഷ നവകേരളം പ്രചാരണപരിപാടികളുടെ ഭാഗമായി അവതരിപ്പിക്കുന്ന കലാജാഥയ്ക്ക് ജില്ലയിലെങ്ങും വൻ വരവേല്പ് .വീട്ടമ്മമാരായ 12 വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന കലാവിരുന്നുകൾ വിവിധ വേദികളിൽ നിറഞ്ഞ സദസിന് മുന്നിലാണ് അരങ്ങേറുന്നത്. രണ്ട് സംഗീതശില്പങ്ങളും മൂന്ന് നാടകങ്ങളും ഉൾപ്പെടുന്നതാണ് സ്ത്രീശക്തി കലാജാഥ. അന്താരാഷ്‌ട്ര വനിതാദിനത്തിൽ ആരംഭിച്ച കലാജാഥ ഇന്ന് വൈകിട്ട് ആറിന് ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ സമാപിക്കും. കളക്ടർ ജാഫർ മാലിക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ചേരാനെല്ലൂർ, കുമ്പളങ്ങി, മറൈൻഡ്രൈവ് എന്നിവിടങ്ങളിൽ ഇന്ന് രംഗശ്രീ കലാപരിപാടികൾ അവതരിപ്പിക്കും. ജില്ലയിൽ 40 വേദികളിൽ സംഘം പരിപാടി അവതരിപ്പിച്ചു.
കരിവള്ളൂർ മുരളി രചനയും സംവിധാനവും നിർവ്വഹിച്ച പാടുക ജീവിത ഗാഥകൾ, കരിവെള്ളൂർ മുരളിയും റഫീഖ് മംഗലശ്ശേരിയും ചേർന്ന് സംവിധാനം ചെയ്ത പെൺകാലം, ശ്രീജ ആറങ്ങോട്ടുകര രചനയും സംവിധാനവും നിർവ്വഹിച്ച സദസ്സിൽ നിന്നും അരങ്ങിലേക്ക്, ശ്രീജ ആറങ്ങോട്ടുകര രചനയും സുധി ദേവയാനി സംവിധാനവും നിർവ്വഹിച്ച അത് ഞാൻ തന്നെയാണ്, കരിവെള്ളൂർ മുരളി രചനയും സംഗീതവും നിർവ്വഹിച്ച ഇത് പെൺ വിമോചന കനവുത്സവം എന്നിങ്ങനെ വിവിധ പരിപാടികളാണ് സ്ത്രീശക്തി കലാജാഥയിൽ ഉള്ളത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അയൽക്കൂട്ട അംഗങ്ങളായ സിന്നി, സിമി, സിന്ധു, സിംല, ജിജ, കനക, സുരഭി, സരിത, പ്രഭ, സീത, ലൈസ, സാന്ദ്ര എന്നിവരാണ് കലാജാഥയിലെ അംഗങ്ങൾ. ഒരു ദിവസം നാലു വേദികളിലാണ് ഇവർ പരിപാടി അവതരിപ്പിച്ചിരുന്നത്. പകൽ സമയത്ത് ഹാളുകളിലും വൈകിട്ട് പൊതുസ്ഥലത്തും കലാപരിപാടികൾ അരങ്ങേറി. സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങൾക്കുമെതിരെയുള്ള സാംസ്കാരിക ഇടപെടലാണ് കലാപരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ല കോ ഓർഡിനേറ്റർ എസ്.രഞ്ജിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |