കോന്നി : ഗജവീരൻമാരുടെ തലയെടുപ്പിൽ ആലവട്ടവും വെൺചാമരവും മുത്തുക്കുടകളും വർണസന്ധ്യ തീർത്തപ്പോൾ മലയാലപ്പുഴയിൽ പൂരം പെയ്തിറങ്ങി. കരക്കാരുടെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന നല്ലൂർ കരയുടെ ഉത്സവദിവസമായ ഇന്നലെ വൈകിട്ടാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ മൈതാനത്ത് പൂരത്തിന് തുടക്കമായത്. തന്ത്രിയുടെ പ്രതിനിധി നവനീത് കൃഷ്‌ണൻപോറ്റി, മേൽശാന്തി പി.കെ.വാസുദേവൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.രവികുമാർ, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്.വിജയൻ എന്നിവർ ചേർന്ന് പൂരത്തിന് ഭദ്രദീപം തെളിച്ചു. ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി ദേവിയുടെ തിടമ്പേറ്റി. തിരുവല്ല ജയരാജൻ, കുന്നത്തൂർ കുട്ടിശങ്കരൻ, പത്മതീർത്ഥം സൂര്യനാരായണൻ, രാജീവ് എന്നി ഗജവീരന്മാർ അണിനിരന്നു. പാലക്കാടൻ പൂരങ്ങളുടെ മേള പ്രമാണി കല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച പാണ്ടിമേളം പൂരത്തിന് കൊഴുപ്പേകി. വൈകിട്ട് കാഴ്ചശ്രീബലിയും സേവയും രാത്രിയിൽ ശ്രീഭൂതബലിയും ജീവിത എഴുന്നെള്ളത്തും വിളക്കെഴുന്നെള്ളിപ്പും നടന്നു. ഇടനാട്, ഏറം, താഴം എന്നീ കരകളുടെ വകയാണ് ഇനിയുള്ള ദിവസങ്ങളിലെ ഉത്സവങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |