ഹരിപ്പാട്: വീടിനുള്ളിലെ ഓരോ ചിത്രങ്ങളും ഓരോ കഥ പറയുമ്പോൾ വീട്ടിലെത്തുന്ന അതിഥികൾക്ക് കൗതുകമാണ്. വ്യത്യസ്തമായ ഈ ആർട്ട് ഗാലറി ഒരുക്കുന്നത് നവോദയ സ്കൂളിലെ റിട്ട. ചിത്രകലാ അദ്ധ്യാപികയായ വിജയകുമാരിയാണ് .
ശ്രദ്ധേയങ്ങളായ നൂറു കണക്കിന് ചിത്രങ്ങൾ വരച്ചിട്ടുള്ള വിജയകുമാരി ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്ക് കുന്നുംപുറത്ത് കഴഞ്ചിയിൽ (ലക്ഷ്മി നിവാസ്) പരേതനായ സുരേഷ്കുമാറിന്റെ ഭാര്യയാണ് .
മാവേലിക്കര രവി വർമ്മ കോളേജിൽ നിന്ന് ചിത്രകല പഠിച്ച വിജയകുമാരി പിന്നീട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റായി അഞ്ച് കൊല്ലം ജോലി ചെയ്തു. അവിടെനിന്നും ഡെപ്യൂട്ടേഷനിൽ നവോദയയിലേക്ക് മാറി. അങ്ങനെ മൂന്ന് പതിറ്റാണ്ടുകളോളം വിജയകുമാരിയുടെ ചിത്രകലാ ജീവിതം സ്കൂളിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി. പൂർണ പിന്തുണ നൽകിയിരുന്ന ഭർത്താവിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമായി. 2019 ൽ ജോലിയിൽ നിന്നും വിരമിച്ചു.
61കാരിയായ വിജയകുമാരിയുടെ ചിത്രങ്ങളിൽ അധികവും വീടിന്റെ ചുമരുകളിൽ തന്നെയുണ്ട്. പരിസ്ഥിതി, സ്ത്രീ, പ്രകൃതി, ഹിന്ദു പുരാണങ്ങൾ, സമകാലിക വിഷയങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വരകൾ. ചിത്രകലാ പരിഷത്തിലേയും സാഗയുടെയും പ്രദർശനങ്ങളിൽ വിജയകുമാരിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. കുട്ടികളെ ചിത്രം വര പരിശീലിപ്പിക്കുന്ന ക്ലാസിന് തുടക്കംകുറിക്കാൻ ശ്രമം നടത്തിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മുടങ്ങിപ്പോയി. ഏക മകൾ ലക്ഷ്മിയും പ്രോത്സാഹനവുമായി കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |