മണ്ണാർക്കാട്: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടാനകൾക്ക് മാനസാന്തരമുണ്ടാകാൻ ഉദയർകുന്ന് ഭഗവതിക്ക് മുമ്പിൽ പ്രാർത്ഥനയോടെ ഗജവീരൻമാരെ ഊട്ടാൻ ആദിവാസി മൂപ്പത്തി എത്തിയത് പൂരത്തിനെത്തിയ ഭക്തർക്ക് വേറിട്ട അനുഭവമായി. കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചാലുടൻ വനംവകുപ്പിനെയും സർക്കാറിനെയും വിമർശിക്കുന്ന പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായാണ് അട്ടപ്പാടി താവളം മേലെ മഞ്ചക്കണ്ടി ഊരിലെ മൂപ്പത്തി തമ്പായി ഷേറി പ്രാർത്ഥനയുടെ ഭാഗമായി ഗജവീരൻമാർക്ക് പഴക്കുലകളുമായെത്തിയത്.
തങ്ങൾ ജീവിക്കുന്ന പ്രദേശത്ത് കാട്ടാനകൾ കൃഷി നശിപ്പിക്കാനെത്തുന്നത് പതിവായതോടെയാണ് ഇത്തരമൊരു പ്രാർത്ഥന ഉദയർക്കുന്ന് ഭഗവതി സന്നിധിയിൽ നടത്താൻ മൂപ്പത്തി തീരുമാനിച്ചത്. മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമന്റെ മുമ്പിൽ തന്റെ ആഗ്രഹം ഇവർ അറിയിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ ഇതിനുള്ള അവസരം ഒരുക്കാമെന്ന ഉറപ്പും പൂരാഘോഷ കമ്മിറ്റി നൽകി.
തുടർന്ന് വലിയാറാട്ട് ദിനത്തിന് വൈകീട്ട് ഭഗവതിയുടെ ആറാട്ടിനായി ക്ഷേത്ര സന്നിധിയിൽ ഗജവീരൻമാർ നിരന്നപ്പോൾ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി ഏഴ് ഗജവീരൻമാർക്കും മൂപ്പത്തി നേരിട്ട് പഴക്കുലകൾ നൽകി. ഏറെ സന്തോഷത്തോടെ ചിറക്കൽ കാളിദാസൻ ഉൾപ്പെടെയുള്ള ഗജവീരൻമാർ പഴങ്ങൾ ഏറ്റുവാങ്ങിയത്.
ആദിവാസി ജനവിഭാഗങ്ങൾക്ക് വലിയ പങ്കാളിത്തം നൽകുന്ന മണ്ണാർക്കാട് പൂരത്തിന്റെ വലിയാറാട്ട് ദിനത്തിൽ കാടിന്റെ മകളുടെ പ്രാർത്ഥന നടത്തിക്കൊടുക്കാനായതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദൻ, സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ പറഞ്ഞു. ഭഗവതിക്ക് മുന്നിൽ നിറവേറ്റിയ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് മൂപ്പത്തി തമ്പായി ഷേറിയും സംഘവും തിരിച്ച് മലകയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |