കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ. ഹരിപാലാണ് ഇത് വ്യക്തമാക്കിയത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ദിലീപിന്റെ അഭിഭാഷകൻ സ്റ്റേ ആവശ്യപ്പെടുകയായിരുന്നു. ഹർജി മദ്ധ്യവേനലവധിക്കുശേഷം പരിഗണിച്ചാൽ പോരേയെന്ന് കോടതി ആരാഞ്ഞപ്പോൾ വാദം നേരത്തേ കേൾക്കണമെന്ന് ദിലീപിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിലേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞെങ്കിലും അഭിഭാഷകൻ ആവശ്യം ആവർത്തിച്ചു. മാർച്ച് 28ന് പരിഗണിക്കാമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയെങ്കിലും ആ ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന അഭിഭാഷകൻ പറഞ്ഞു. എങ്കിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാമെന്നും മേയിൽ താൻ വിരമിക്കുന്ന സാഹചര്യത്തിൽ തിരക്കുള്ളതിനാലാണ് ഈ നിർദ്ദേശമെന്നും ജസ്റ്റിസ് ഹരിപാൽ വ്യക്തമാക്കി. ഇനി ദിലീപിന്റെ ഹർജി അടുത്തയാഴ്ച മറ്റൊരു ബെഞ്ചാവും പരിഗണിക്കുക.
ഐ.ടി വിദഗ്ദ്ധന്റെ
ഫ്ലാറ്റിൽ റെയ്ഡ്
കോഴിക്കോട്: ചലച്ചിത്ര നടൻ ദിലീപ് പ്രതിയായ വധ ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട ഐ.ടി.വിദഗ്ദ്ധൻ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥർ റെയ്ഡ് നടത്തി.
കാരപ്പറമ്പിൽ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപമുള്ള അപ്പാർട്ട്മെന്റിൽ 16ാം നിലയിലുള്ള സായി ശങ്കറിന്റെയും ഭാര്യാപിതാവിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഫ്ലാറ്റുകളിലായിരുന്നു ആറംഗ സംഘത്തിന്റെ റെയ്ഡ്. രാവിലെ 8.15ന് ആരംഭിച്ച പരിശോധന നാലര മണിക്കൂർ നീണ്ടു. സായി ശങ്കർ വീട്ടിലുണ്ടായിരുന്നില്ല.
ഉദ്യോഗസ്ഥൻ
ഭീഷണിപ്പെടുത്തുന്നതായി സാക്ഷി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ നേരത്തേ നൽകിയ മൊഴി മാറ്റി താൻ പറയുന്ന തരത്തിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ബൈജു ഭീഷണിപ്പെടുത്തുന്നു എന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |