കാഞ്ഞങ്ങാട്: നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും വില കുതിക്കുന്നു. കമ്പിയുടെ വില രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 20 രൂപയോളമാണ് കൂടിയത്. 65 രൂപയിൽനിന്ന് 85 ആയാണ് വർധന. സിമന്റിന് 50 കിലോയുടെ ചാക്കിന് 40 രൂപ കൂടി. ഇത് നിർമ്മാണ മേഖലയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി.
ഒരു ക്വിന്റൽ കമ്പിക്ക് 2000 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ചെറുകിട കെട്ടിടങ്ങൾ മുതൽ വൻകിട നിർമ്മാണ പ്രവൃത്തികൾ വരെ നിലയ്ക്കുന്ന സ്ഥിതിയായി. വില കൂടിയതോടെ വില്പനയിലും ഇടിവുണ്ടായെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ 45 രൂപയായിരുന്നു കമ്പിക്ക് കിലോ വില. ക്രമേണ വർദ്ധിച്ചിരുന്നെങ്കിലും പെട്ടെന്നാണ് 20 രൂപയുടെ വർദ്ധനവുണ്ടായത്. രണ്ടുവർഷം മുമ്പത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയോളമാണിത്.
വൻകിട കമ്പനികൾ വില കൂട്ടിയതോടെ കുറഞ്ഞ വിലയുള്ള സിമന്റിന് വിപണിയിൽ ആവശ്യക്കാർ ഏറി. 440 മുതൽ 450 രൂപയാണ് നല്ല സിമന്റിന് വില. കൊവിഡിന്റെ തുടക്കത്തിൽ 360 മുതൽ 380 രൂപയായിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിനുശേഷം നിർമ്മാണ മേഖല പച്ചപിടിച്ചുവരുന്നതിനിടെയാണ് വിലവർദ്ധന ഇരുട്ടടിയായത്. ഇന്ധന വിലവർദ്ധനമൂലം ചെങ്കല്ലിനും കരിങ്കല്ലിനും വില കൂടിയിട്ടുണ്ട്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന എംസാൻഡിനും വില 100 അടിക്ക് 500 രൂപയോളം കൂടിയിട്ടുണ്ട്.
കാരണം റഷ്യ - യുക്രെയിൻ യുദ്ധം
റഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത വസ്തുക്കൾ ലഭിക്കാനുള്ള തടസ്സമാണ് വില കൂട്ടാൻ ഇടയാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
കമ്പി കിലോ 85
സിമന്റ് ചാക്ക് 440-450
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |