കണ്ണൂർ: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂരിലെ പ്രമുഖ നേതാവുമായ പി.ടി ജോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടി വിടുന്നു. പാർട്ടി സ്ഥാപക നേതാവായ കെ.എം. മാണിക്ക് ശേഷം പാർട്ടി ചെയർമാനായ മകൻ ജോസ് കെ. മാണി മുതിർന്ന നേതാക്കളെ തീർത്തും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കേരളകോൺഗ്രസിന്റെ മലബാറിലെ മുൻനിര നേതാക്കളിലൊരാളായ പി.ടി ജോസ് പാർട്ടിവിടുന്നതെന്നാണ് സൂചന.
ജോസ് കെ.മാണി പാർട്ടിയുടെ തലപ്പത്തുവന്നതിനു ശേഷം മലബാറിനെ അവഗണിക്കുകയാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് നേരത്തെ പരാതിയുണ്ടായിരുന്നു. മുതിർന്ന നേതാക്കളെ അവഗണിച്ച്, ഒരുപറ്റം സ്തുതിപാഠകരുടെ ദൂഷിതവലയത്തിലാണ് ജോസ് കെ. മാണിയെന്നാണ് ഒരുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. വാഗ്ദാനം ചെയ്ത ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും നൽകാതെ വഞ്ചിച്ചതായും ഇവർ ആരോപിക്കുന്നു.
പാർട്ടിയിൽ പുകയുന്ന അതൃപ്തികാരണംകഴിഞ്ഞ കുറെക്കാലമായി പി.ടി ജോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി നാലിന് കരുവഞ്ചാലിൽ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലും സ്റ്റിയറിംഗ് യോഗത്തിലും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ 17ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പങ്കെടുത്ത ജില്ലാകമ്മിറ്റിയോഗത്തിലും പങ്കെടുത്തിട്ടില്ല.
അവസാനിപ്പിക്കുന്നത് 54 വർഷത്തെ ബന്ധം
കെ.എം മാണിക്ക് മലബാറിലെ ഏറ്റവും വിശ്വസ്തരായ നേതാക്കളിലൊരാളാണ് പി.ടി ജോസ്. 1968ൽ തുടങ്ങി നീണ്ട 54 വർഷം കേരളാ കോൺഗ്രസിന്റെ മലബാറിലെ മുഖങ്ങളിലൊന്നായിരുന്നു പി.ടി. എന്നാൽ തന്നെക്കാൾ പിൻപേ വന്നവർ എം.എൽ.എയും മന്ത്രിയുമൊക്കെയായപ്പോൾ കഴിഞ്ഞ 27വർഷമായി പാർട്ടിസംസ്ഥാന ജനറൽസെക്രട്ടറിയായി തുടരുന്ന പി.ടി അധികാരത്തിൽ നിന്നെപ്പോഴും പുറത്തായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.എസ്.എഫ്.ഇ ചെയർമാനായി നിയോഗിക്കപ്പെട്ടതല്ലാതെ മറ്റൊരു സ്ഥാനം കഴിവും പ്രവർത്തനപാരമ്പര്യവുമുണ്ടായിട്ടും കെ.എം മാണിയുടെ നിഴൽപോലെ നടന്ന നേതാവിന് ലഭിച്ചിട്ടില്ല. യു.ഡി. എഫ് മുന്നണിയിലുള്ളപ്പോൾ നാല് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |