കൊച്ചി: തിരുവനന്തപുരം നഗരത്തിലെ ജലവിതരണം കാര്യക്ഷമമാക്കാൻ നഗരസഭ കൊണ്ടുവന്ന നിയമാവലിക്ക് അംഗീകാരം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ടവരുടെ വാദം കേട്ട് കാരണങ്ങൾ വ്യക്തമാക്കി ഒരു മാസത്തിനകം വിശദമായ ഉത്തരവിറക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്റെ വിധിയിൽ പറയുന്നു.
സ്വകാര്യ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ബിസിനസ് നിയന്ത്രിക്കാനായി നിയമാവലി കൊണ്ടുവരാൻ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ടാങ്കർ ലോറി ഉടമകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടായില്ലെന്നാരോപിച്ച് ഇവർ നൽകിയ ഹർജിയിൽ നിയമാവലി നടപ്പാക്കുന്നത് സിംഗിൾബെഞ്ച് സ്റ്റേ ചെയ്തു. ഇതിനെതിരെ നഗരസഭ നൽകിയ അപ്പീലിൽ സ്റ്റേ നീക്കി. എന്നാൽ ഹർജിക്കാർ നൽകിയ നിവേദനം പരിഗണിച്ച് ഈ വിഷയത്തിൽ കാര്യകാരണസഹിതം ഉത്തരവിറക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാരിനോടു നിർദ്ദേശിച്ചു. ഇതനുസരിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും കാരണങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |