തിരുവനന്തപുരം: പി.എസ്.സി ഷോർട്ട് ലിസ്റ്റ് വിപുലീകരിക്കുന്നതിനായി സെക്രട്ടേറിയറ്രിന് മുന്നിൽ സമരം ചെയ്യുന്ന മലപ്പുറത്തെ എൽ.പി.എസ്.ടി വനിതാ ഉദ്യോഗാർത്ഥികൾ തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. ജില്ലയിൽ 3500 പേരുടെ ലിസ്റ്റ് വരേണ്ടിടത്ത് 997 പേരെ മാത്രം ഉൾപ്പെടുത്തിയ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അംഗങ്ങളുടെ എണ്ണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ഈ വിഷയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് രണ്ട് വനിതാ ഉദ്യോഗാർത്ഥികൾ തല മുണ്ഡനം ചെയ്തത്.സമരം ചെയ്തവർ മൊട്ടയടിച്ച് പഴനിക്ക് പോകാൻ കെ.ടി.ജലീൽ എം.എൽ.എ അധിക്ഷേപിച്ചതായും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ 91 ദിവസം പൂർത്തിയാക്കിയ ശേഷമാണ് സമരം തിരുവനന്തപുരത്തേക്ക് മാറ്റിയത്.അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |