തിരുവനന്തപുരം :നാടിന്റെ പ്രശ്നങ്ങൾ മനസിലാക്കി അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായി ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയാവാൻ മാദ്ധ്യമങ്ങൾക്ക് കഴിയണമെന്നും അതിനുള്ള ആർജ്ജവവും മനോധൈര്യവും മാദ്ധ്യമപ്രവർത്തകർ കാട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018-19ലെ സർക്കാരിന്റെ മാദ്ധ്യമ അവാർഡുകൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സത്യാന്വേഷണമാണ് മാദ്ധ്യമ പ്രവർത്തനത്തിന്റെ കാതൽ. കണ്ണും കാതും സദാ തുറന്നുവച്ച് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതാവണം മാദ്ധ്യമ പ്രവർത്തനം. ലോകത്തിന് മാതൃകയായി നാടിനെ പുതുക്കിപ്പണിത് നവകേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ദീർഘവീക്ഷണത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ വിവാദങ്ങളിലൂടെ തടയുന്നത് നല്ലതല്ല. തെറ്റുകൾ ആര് ചൂണ്ടിക്കാട്ടിയാലും തിരുത്താനുള്ള തുറന്ന മനസ് സർക്കാരിനുണ്ട്. കേരളകൗമുദി മുൻ ചീഫ് എഡിറ്റർ അന്തരിച്ച എം.എസ് .മണിക്ക് വേണ്ടി ഭാര്യ ഡോ.കസ്തൂരിബായി, മകൻ സുകുമാരൻ മണി എന്നിവർ സ്വദേശാഭിമാനി - കേസരി പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച ടി.വി.അഭിമുഖത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് .രാജേഷ്, ജനറൽ റിപ്പോർട്ടിംഗിന് കേരളകൗമുദി മുൻ കൊല്ലം ബ്യൂറോ ചീഫ് സി.വിമൽ കുമാർ, കാർട്ടൂണിന് കേരളകൗമുദിയിലെ ടി.കെ.സുജിത്ത് എന്നിവരും അവാർഡ് ഏറ്റുവാങ്ങി.പുരസ്കാര ജേതാക്കളെക്കുറിച്ചുള്ള ബുക്ക്ലെറ്റ് മന്ത്രി വി.ശിവൻകുട്ടി മന്ത്രി ജി.ആർ.അനിലിന് നൽകി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |