ചാരുംമൂട്: പ്രഭാത സവാരിക്കിറങ്ങിയ മൂന്നുപേർക്ക് അമിത വേഗതത്തിലെത്തിയ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി പത്താംമൈൽ വാലുകുറ്റിയിൽ വി.എം. രാജു (66), എരുമക്കുഴി കമലാ മന്ദിരം രാമചന്ദ്രൻ നായർ (73), പണയിൽ താഴമംഗലത്ത് വിക്രമൻ നായർ (58, റിട്ട. ദേവസ്വം ബോർഡ്) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പണയിൽ സോപാനം രാജശേഖരൻ നായർക്ക് (65) പരിക്കേറ്റു. ഇന്നലെ രാവിലെ 6.15ന് നൂറനാട് പള്ളിമുക്ക് - ആനയടി റോഡിൽ പണയിൽ പാലമുക്കിലായിരുന്നു അപകടം.
അപകടശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ പള്ളിക്കൽ കലതി വിളയിൽ അനീഷ് കുമാർ (30) രാവിലെ 10.30 ന് കീഴടങ്ങി. അപകടത്തിൽപ്പെട്ടവർ വർഷങ്ങളായി ഒരുമിച്ചു പ്രഭാതത്തിൽ നടക്കാനിറങ്ങുന്നവരാണ്. പതിവുപോലെ വെള്ളച്ചിറ വരെ നടന്നശേഷം തിരിച്ചു വരുമ്പോഴാണ് ഇവരെ ലോറി ഇടിച്ചിട്ടത്. ശബ്ദം കേട്ട് അയൽവാസികൾ ഓടി വന്നപ്പോഴേക്കും വാഹനം ഓടിച്ചുപോയി. മരിച്ച മൂന്നുപേരും റോഡിലും പരിക്കേറ്റയാൾ കുറച്ചകലെയുമാണ് കിടന്നത്. വി.എം. രാജു സംഭവ സ്ഥലത്തു മരിച്ചു. മറ്റുള്ളവരെ നാട്ടുകാർ ഉടൻ വിവിധ ആശുപത്രികളിലെത്തിച്ചെങ്കിലും വിക്രമൻ നായരും രാമചന്ദ്രൻ നായരും പിന്നീട് മരിച്ചു.
അടുത്ത വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടമുണ്ടാക്കിയ വാഹനം ടോറസാണെന്ന് തിരിച്ചറിഞ്ഞത്. പ്രവാസിയായ വി.എം. രാജുവിന്റെ സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ലിസി. മക്കൾ: ആനന്ദ്, അമ്പിളി. മരുമക്കൾ: നിമ്മി, അനു.
രാമചന്ദ്രൻ നായരുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഭാര്യ: രാധാദേവി. വിക്രമൻ നായരുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. ഭാര്യ: സിന്ധു. മക്കൾ: അപർണ, ഐശ്വര്യ, അനഘ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |