കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ ഈവർഷത്തെ പതിപ്പിന് ആഭ്യന്തര-വിദേശ ബയർമാരുടെ രജിസ്‌ട്രേഷൻ 1,600 കടന്നു. അപേക്ഷകരിൽ 374 പേർ വിദേശ ബയർമാരാണ്. 76 വിദേശ മാദ്ധ്യമങ്ങളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
മേയ് അഞ്ചിന് കൊച്ചിയിലാണ് കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം) ഉദ്ഘാടനം. മേയ് ആറുമുതൽ എട്ടുവരെ വെല്ലിംഗ്‌ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് മേള. രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ രജിസ്‌ട്രേഷൻ ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു.
ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് ഇക്കുറി മേളയുടെ വേദി സജ്ജമാകുന്നത്. പൂർണമായും കടലാസ് രഹിതമായിരിക്കും മേള. 'കാരവൻ ടൂറിസവും സാഹസിക ടൂറിസവുമാണ്" ഇക്കുറി മേളയുടെ മുഖ്യ പ്രമേയം. ഉത്തരവാദിത്വ ടൂറിസത്തിനും മുൻതൂക്കം നൽകും. കൊവിഡിൽ വൻ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് മേള പുതിയ ഉണർവാകുമെന്നാണ് പ്രതീക്ഷയെന്നും ബേബി മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |