ആലുവ: ദേശീയപാതയിൽ മുട്ടത്ത് പട്ടാപ്പകൽ ടാങ്കർ ലോറിയിലെത്തി കക്കൂസ് മാലിന്യംതള്ളിയ കേസിലെ പ്രതിയെ സി.സി ടിവി കാമറയുടെ സഹായത്തോടെ പൊലീസ് പിടികൂടി. ചിറ്റൂർ കുന്നേൽവീട്ടിൽ റഷീദിനെയാണ് (33) ആലുവ പൊലീസ് പിടികൂടിയത്. ഇടക്കൊച്ചി നെല്ലിക്കൽവീട്ടിൽ കെ.എൻ. നാസിമോന്റെ പേരിലുള്ള ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയതെന്ന് ആലുവ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ലോറി ഡ്രൈവർ റഷീദിനെ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.40ന് മുട്ടം എസ്.സി.എം.എസ് കോളേജിന് എതിർവശമാണ് മാലിന്യം തള്ളിയത്. ലോറി ചെരിച്ച് നിർത്തിയ ശേഷം ക്ലീനർ വാഹനത്തിൽ നിന്നിറങ്ങിവന്ന് ടാങ്കറിന്റെ വാൽവ് തുറന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് വ്യക്തമായി കാണാം. വാഹനത്തിന്റെ നമ്പറും വ്യക്തമായിട്ടുണ്ടായിരുന്നു. പിന്നാലെവന്ന സ്വിഫ്റ്റ് കാർ സമീപം നിർത്തിയതോടെ മാലിന്യലോറി വേഗത്തിൽ മുന്നോട്ടെടുക്കുന്നതും ദൃശ്യത്തിലുണ്ട്. വാൽവടച്ച് ക്ലീനർ വാഹനത്തിനകത്തേക്ക് പ്രവേശിക്കുംമുമ്പ് ലോറി മുന്നോട്ടെടുത്തു. ദുർഗന്ധത്തെത്തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് കക്കൂസ് മാലിന്യം കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വഴിയോരങ്ങളിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് സ്ഥാപിച്ച കാമറയിലാണ് മാലിന്യലോറി കുടുങ്ങിയത്. പൊലീസ് പിടിയിലായ പ്രതി റഷീദ് ചൂർണിക്കര പഞ്ചായത്ത് ഓഫീസിലെത്തി 8000 രൂപ പിഴയടച്ചു. മാത്രമല്ല മാലിന്യം ഇയാളെക്കൊണ്ട് നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. പൊലീസ് നടപടികൾ തുടരും. മാലിന്യംതള്ളാൻ ഉപയോഗിച്ച ലോറി പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |