കൊടുങ്ങല്ലൂർ: മക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വെട്ടി പരിക്കേല്പിച്ചു. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം താമസിക്കുന്ന ഇളങ്ങര പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിക്കാണ് (30) വെട്ടേറ്റത്. ഇവരെ ചന്തപ്പുരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇവർ വീടിന്റെ സമീപത്തുള്ള സ്കൂൾ ജംഗ്ഷനിൽ നടത്തുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ തടഞ്ഞു നിറുത്തിയാണ് ആക്രമിച്ചത്. ഇവരുടെ അയൽവാസിയായ ചിപ്പു എന്നു വിളിക്കുന്ന റിയാസാണ് വെട്ടിയത്. ഇതു വഴി വന്ന മദ്രസ അദ്ധ്യാപകർ ബഹളം വെച്ചതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ നേരത്ത റിൻസി പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പിന്നീട് ഒത്തുതീർപ്പാക്കിയെങ്കിലും അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പറയുന്നു. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയിൽ നിന്നും റിൻസി വീട്ടിലേക്ക് പോയിരുന്നത്. സംഭവം അറിഞ്ഞ് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി തെരച്ചിൽ നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |