SignIn
Kerala Kaumudi Online
Friday, 19 April 2024 6.10 AM IST

ഏദൻ കരുതിയില്ല ജീവിതം ഇങ്ങനെ മാറുമെന്ന്

eden

ഏദൻ ആപ്പിൾ ടോം... പേര് പോലെ തന്നെ കൗതുകം ഉണർത്തുന്നതാണ് ഈ പതിനാറുകാരന്റെ ക്രിക്കറ്റ് ജീവിതം. കേരളത്തിന്റെ ഇത്തവണത്തെ രഞ്ജി ക്യാമ്പിലേക്ക് നെറ്റ് ബൗളറായി വിളിക്കുമ്പോൾ ഏദൻ കരുതിയില്ല അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് . നെറ്റ്സിൽ നന്നായി പന്തെറിഞ്ഞതിന് സച്ചിൻ ബേബി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ അഭിനന്ദിച്ചെങ്കിലും രഞ്ജി ടീമിൽ തന്നെ ഉൾപ്പെടുത്തുമെന്ന് ഏദൻ സ്വപ്നത്തിൽ പോലും കരുതിയില്ല. കോച്ച് ടിനു യോഹന്നാൻ ടീം ലിസ്റ്റ് വായിച്ചപ്പോൾ തന്റെ പേര് പറയുന്നത് കേട്ട് ഏദന്റെ ഉള്ളിൽ കൊള്ളിയാൻ മിന്നി. ഇത്ര ചെറുപ്രായത്തിൽ രഞ്‌ജി ട്രോഫി പോലൊരു വലിയ ടൂർണമെന്റിലേക്ക് ഏദനെ തിരഞ്ഞെടുത്തതിൽ ചിലർ നെറ്റി ചുളിച്ചെങ്കിലും പ്രായമല്ല പ്രതിഭയുടെ അളവുകോലെന്ന് പ്രകടനം കൊണ്ട് ഏദൻ കാണിച്ചു തന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് ഏദൻ വരവറിയിച്ചു. സാക്ഷാൽ ശ്രീശാന്തും ബേസിൽ തമ്പിയും ഉൾപ്പെട്ട ബൗളിംഗ് നിരയിൽ നിന്ന് മേഘാലയക്കെതിരായ ആദ്യ മത്സരത്തിൽ അവരുടെ ഒന്നാം ഇന്നിംഗ്സിൽ നിന്ന് ഏദൻ 4 വിക്കറ്റാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് കൂടി നേടിയ ഏദൻ രഞ്ജിയിലെ അരങ്ങേമറ്റ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ചുമായി.
ആത്മസമർപ്പണവും കഠിനാധ്വാനവും കൈമുതലാക്കി ക്രിക്കറ്റിന്റെ ഉത്തുംഗശൃഘങ്ങളിലേക്കുള്ള യാത്രയിലാണ് ഏദൻ.
ആദ്യബാളും വിക്കറ്റും.
ആദ്യബാളിൽ തന്നെ വിക്കറ്റ് എടുക്കണമെന്ന് മനസിൽ കുതിയിരുന്നു. ഔട്ട് സ്വിംഗറോ ഇൻസിംഗറോ ഏതാണെങ്കിലും വിക്കറ്റ് കിട്ടിയയേ മതിയാകൂവെന്ന് മനസിലുറപ്പിച്ചു. 14-ാം ഓവറിലാണ് എനിക്ക് ബാൾ കിട്ടുന്നത്. നീ എന്താണെന്ന് അവരെ കാണിച്ച് കൊടുക്ക് എന്ന് പറഞ്ഞാണ് ക്യാപ്ടൻ സച്ചിൻ ബേബി ചേട്ടൻ എന്റെ കൈയിലേക്ക് പന്ത് തരുന്നത്. മേഘാലയ ഓപ്പണർ കിഷനായിരുന്നു സ്ട്രൈക്കിൽ. ഫഈൽഡ് ചെയ്യുമ്പോൾ അദ്ദേഹം ചില ഏരിയയിൽ എറിയുന്ന പന്തുകളിൽ പതറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവിടെ തന്നെ ഞാനും എറിഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് വിക്കറ്റും കിട്ടി.
ക്രിക്കറ്റാണ് ജിവിതം.
പപ്പയാണ് ക്രിക്കറ്റിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത്. എട്ടാം വയസിൽ മുൻ കേരള ക്യാപ്ടൻ സോണി ചെറുവത്തൂർ സാറിന്റെ അടുത്ത് എത്താനായത് വഴിത്തിരിവായി. അദ്ദേഹത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങളാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ദുബായിൽ നിന്ന് കേരളത്തിലേക്ക് വരാനും കാരണം അദ്ദേഹമാണ്. സോണി സാറിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എത്ര നേരം പരിശീലക്കണമെങ്കിലും എനിക്ക് മടിയില്ല. കാരണം ഞാൻ ഈ ഗെയിമിനെ അത്രയധികം സ്നേഹിക്കുന്നു. ലോക്ക് ഡൗൺ സമയത്തുപോലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം നടത്താൻ ശ്രമിച്ചിരുന്നു. ചില അവസരങ്ങൾ നഷ്ടമായെങ്കിലും ഞാൻ നിരാശനായില്ല. എന്റെ അദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞാൻ പരിശീലനം തുടർന്നു കൊണ്ടേയിരുന്നു.
കളിക്കാൻ പറഞ്ഞ അമ്മ.
എല്ലാ അമ്മമാരും പഠിക്കാൻ പറയുമ്പോൾ എന്റെ അമ്മ ബെറ്റി എന്നോട് പറഞ്ഞത് കളിക്കാനാണ്. എന്നിൽ അമ്മയ്ക്ക് അത്ര വിശ്വാസമുണ്ടായിരുന്നു. ഞാൻ പഠിച്ചോളും എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. കളിയോടുള്ള എന്റെ ഇഷ്ടത്തിന് എല്ലാ പിന്തുണയും അമ്മ നൽകി. അമ്മയങ്ങനെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ക്രിക്കറ്റിലേക്ക് എനിക്ക് വരാനെ പറ്റുമായിരുന്നില്ല.
പപ്പയാണ് പ്രചോദനം.
എന്നിലെ ക്രിക്കറ്ററെ ആദ്യം കണ്ടെത്തിയത് പപ്പ ആപ്പിൾ ടോമാണ്. എന്റെ ക്രിക്കറ്റ് കരിയറിനായി അദ്ദേഹം ഷാർജ എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് എനിക്കൊപ്പം കേരളത്തിലേക്ക് പോന്നു. പപ്പയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ജോലി ഉപേക്ഷിക്കുന്ന കാര്യം പപ്പ അമ്മയോട് പറ‌ഞ്ഞപ്പോൾ അമ്മയും എതിര് പറ‌ഞ്ഞില്ല. ഇന്ന് വരെയുള്ള എന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നതും പപ്പയാണ്.
ലവ് ആൾ സ്പോർട്സിനും നന്ദി.
പി.ടി.പി നഗറിൽ സുകേഷ് രാമകൃഷ്ണ പിള്ളെയുടെ ലവ് ആൾ സ്പോർട്സ് അക്കാഡമിയിൽ കോച്ച് കാർത്തിക്കാണ് പരിശീലനവും മറ്റ് കാര്യങ്ങളും നോക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും പരിശീലനം മുടങ്ങാതിരിക്കാൻ കാർത്തിക്ക് സാറും സുകേഷ് സാറും ഏറെ സഹായിച്ചു.
ശ്രീഭായി പാഠപുസ്തകം.
കേരളം കണ്ട ഏറ്റവും മികച്ച താരമാണ് ശ്രീശാന്ത് എന്ന ശ്രീഭായി. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. അദ്ദേഹത്തിന്റെ അവസാന രഞ്ജി ടൂർണമെന്റിൽ ഒപ്പം കളിക്കാനായത് അനുഗ്രഹമാണ്. പിച്ചിൽ ആരും കണാത്ത ഇടങ്ങളിലേക്ക് പന്തെറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് നേരിൽ കണ്ട് അന്തം വിട്ടുപോയിട്ടുണ്ട്. ഈ പ്രായത്തിലും ബാറ്റ‌ർമാർ അദ്ദേഹത്തിന്റെ ബൗളിംഗിനു മുന്നിൽ പതറുന്നത് ഞാൻ നേരിട്ട് കണ്ടു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വലിയ മുതൽക്കൂട്ടാണ് എനിക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EDEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.