കൊച്ചി: നടൻ ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിൽ സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാവില്ല. കൊവിഡ് ലക്ഷണമുളളതിനാൽ പത്തുദിവസത്തെ സാവകാശമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇന്നുരാവിലെ പത്തുമണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നൽകിയത്.
ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് സായി ശങ്കർ പറയുന്നത്. തന്നെ കേസിൽ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴിനൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു.
ഇന്നലെ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.കാരപ്പറമ്പിൽ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപമുള്ള അപ്പാർട്ട്മെന്റിൽ 16ാം നിലയിലുള്ള സായി ശങ്കറിന്റെയും ഭാര്യാപിതാവിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഫ്ലാറ്റുകളിലായിരുന്നു ആറംഗ സംഘത്തിന്റെ റെയ്ഡ്. രാവിലെ 8.15ന് ആരംഭിച്ച പരിശോധന നാലര മണിക്കൂർ നീണ്ടു. സായി ശങ്കർ വീട്ടിലുണ്ടായിരുന്നില്ല.സുപ്രധാന തെളിവുകൾ എന്തെങ്കിലും ഇവിടെനിന്ന് ലഭിച്ചോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |