കോട്ടയം: ജില്ലയിൽ പാലുത്പാദനത്തിൽ വൻ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ നാലു ലക്ഷത്തോളം ലിറ്ററിന്റെ വർദ്ധനവാണുണ്ടായത്. മിൽമവഴിയും പ്രാദേശിക സഹകരണ സംഘങ്ങൾ വഴിയും ശേഖരിക്കുന്ന പാലിന്റെ കണക്കാണിത്. നാട്ടിൻപുറത്ത് ചില്ലറ വിൽപ്പന കൂടി പരിഗണിക്കുമ്പോൾ അളവ് ഇനിയും ഉയരും. അതേസമയം ചൂടു കൂടിയതോടെ പാലിന്റെ അളവ് കുറഞ്ഞിട്ടുണ്ട്.
കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ പാൽ ശേഖരണവും വിൽപ്പനയും പ്രതിസന്ധിയിലായിരുന്നു. പാലിന് പുറമേ നെയ്യും തൈരും അടക്കമുള്ള ഉപോത്പന്നങ്ങളുടെ കച്ചവടവും കുറഞ്ഞു. ഹോട്ടലുകളും തട്ടുകടകളും അടച്ചതും പണിയായി. കാര്യങ്ങളെല്ലാം പഴയപടിയായതോടെ കൂടുതൽപേർ ഈ മേഖലയിലേയ്ക്ക് തിരഞ്ഞു. ക്ഷീരവകുപ്പിന്റെ കണക്ക് പ്രകാരം സെപ്തംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ അഞ്ച് ശതമാനം പാൽ അധികം ലഭിച്ചു. മുൻപ് പ്രതിദിന ഉത്പാദനം 75000 ലിറ്ററായിരുന്നത് ഒരു ലക്ഷം ലിറ്ററിലേയ്ക്ക് കുതിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 3.19 കോടി ലിറ്റർ പാൽ ഉത്പാദിപ്പിച്ചപ്പോൾ ഇക്കുറി ഫെബ്രുവരി വരെ മാത്രം 3.47 ലിറ്ററായി . മാർച്ച് മാസത്തിലെ കണക്ക് കൂടി കൂട്ടുമ്പോൾ 30 ലക്ഷത്തോളം ലിറ്ററിന്റെ വർദ്ധനവുണ്ടാവും.
കർഷകർ കൂടി
കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികളും മറ്റും വ്യാപകമായി ഫാം തുടങ്ങി. മറ്റ് തൊഴിൽ ചെയ്തിരുന്നവരും അധിക വരുമാനമെന്ന നിലയിൽ പശുവളർത്തൽ ആരംഭിച്ചു.
ജില്ലയിൽ പ്രതിദിന ശരാശരി ഉത്പാദനം: 1 ലക്ഷം ലിറ്റർ
മിൽമ വഴി നൽകിയത്: 2.04 കോടി ലിറ്റർ
ക്ഷീരസംഘങ്ങളിലൂടെ: 1.42 കോടി ലിറ്റർ
ദേശീയ തലത്തിലും തിളക്കം
നടപ്പു സാമ്പത്തികവർഷം ജില്ലയ്ക്ക് ദേശീയ തലത്തിലും നേട്ടമായി.വർഗീസ് കുര്യൻ പുരസ്കാരത്തിന് ഉഴവൂർ ബ്ളോക്കിലെ ചക്കാമ്പുഴ ക്ഷീരസംഘം അർഹമായി. കേന്ദ്രസർക്കാരിന്റെ ഗോപാൽ രത്ന പുരസ്കാരം ഉഴവൂർ ബ്ളോക്കിലെ രശ്മി മാത്യുവും നേടി.
'' ചൂട് കൂടിയതോടെ പാലിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. വെള്ളത്തിന്റേയും തീറ്റയുടേയും ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കന്നുകാലികൾക്ക് ഈ സമയം മികച്ച പരിചരണം ഉറപ്പാക്കേണ്ടതുണ്ട്''
- ക്ഷീര വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |