കോട്ടയം: സിൽവർ ലൈൻ വിരുദ്ധ സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങളെ അതിജീവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനകീയ പ്രക്ഷോഭത്തിന് മാടപ്പള്ളിയിൽ നിന്ന് പുതിയ രൂപവും ഭാവവും ഉണ്ടാവുകയാണ്. സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനമേറ്റവരെ മാടപ്പള്ളിയിലെത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
സമരത്തെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന് സർക്കാർ വ്യാമോഹിക്കുകയാണ്.
നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ഈ സമരത്തെ അടിച്ചമർത്താൻ നിയോഗിച്ചിരിക്കുന്നു. അത്തരത്തിൽ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് മാടപ്പള്ളിയിൽ അക്രമമുണ്ടായത്. സമരക്കാർ എന്തെങ്കിലും അക്രമം കാട്ടുകയോ ആയുധം എടുക്കുകയോ ചെയ്തോ? അവർ അവരുടെ സങ്കടങ്ങൾ പറഞ്ഞു.
ഇത് കേൾക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. കേരളം മുഴുവൻ ഇതുപോലുള്ള സമരങ്ങൾ ആവർത്തിക്കും. നന്ദിഗ്രാമിൽ നടന്ന സമരത്തിന്റെ തനിയാവർത്തനമാണ് ഇതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ആ വാക്കുകൾ അടിവരയിടുന്ന രീതിയിലാണ് ഈ സമരം മന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാടപ്പള്ളി സംഭവം
അപലപനീയം: ഗവർണർ
മലയിൻകീഴ് (തിരുവനന്തപുരം): ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ കല്ലിടലിനെ എതിർത്ത സ്ത്രീകൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമം അപലപനീയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്ക് താല്പര്യമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. അതിൽ നിന്നും വ്യതിചലിക്കാൻ പാടില്ല. മലയിൻകീഴ് മാധവ കവി സംസ്കൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനുശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ.
കെ റെയിൽ: കല്ലായിൽ യുവതിയുടെ
നെഞ്ചത്ത് ലാത്തിക്ക് കുത്തി
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയ്ക്കായി കല്ലായി ഭാഗത്ത് സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പ്രദേശവാസികൾ സംഘടിച്ച് തടഞ്ഞതോടെ വലിയ സംഘർഷമുണ്ടായി.പുരുഷ പൊലീസുകാരൻ ലാത്തി കൊണ്ടു നെഞ്ചത്ത് കുത്തിയതിനെ തുടർന്ന് അസ്വാസ്ഥ്യമനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടിയ കല്ലുകൾ പലതും പ്രക്ഷോഭകർ പിഴുതെറിഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉൾപ്പെടെ 11 പേർ അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് കെ റെയിൽ സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാരുടെ നേതൃത്വത്തിൽ എൻജിനിയറും രണ്ടു സാങ്കേതിക ജീവനക്കാരും തൊഴിലാളികളും സർവെ കല്ലുകൾ സ്ഥാപിക്കാൻ മുന്നറിയിപ്പില്ലാതെ കല്ലായിയിൽ എത്തിയത്. ജനങ്ങൾ ചെറുത്തുനിന്നതോടെ പൊലീസ് ബലപ്രയോഗത്തിനു മുതിർന്നു. ഇതിനിടയിലാണ് പ്രക്ഷോഭകരിൽ ആതിരയുടെ നെഞ്ചത്ത് ലാത്തി കൊണ്ടു കുത്തേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |