ധാക്ക : ബംഗ്ലാദേശിലെ പ്രശസ്തമായ ധാക്ക ഇസ്‌കോൺ രാധാകാന്ത ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയ 200ഓളം അക്രമിസംഘം ക്ഷേത്രം അടിച്ച് തകർത്തു. പൂജാവിഗ്രഹങ്ങൾ നശിപ്പിച്ചു. ക്ഷേത്രത്തിൽ നിന്ന് പണവും മറ്റ് അമൂല്യമായ വസ്തുക്കളും കൊള്ളയടിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ധാക്കയിലെ ലാൽമോഹൻ സാഹ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഗുരുപൂർണ്ണിമ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സുമന്ത്ര ചന്ദ്ര ശ്രാവൺ, നിഹാർ ഹൽദാർ, രാജീവ് ഭദ്ര എന്നീ ഭക്തർക്ക് പരിക്കേറ്റു. ശ്രീ ശ്രീ രാധാകാന്ത ജിയു മന്ദിറിന്റെ അഡ്മിനിസ്‌ട്രേഷൻ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
അക്രമികൾ ഇടിച്ചുതകർത്ത ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ക്ഷേത്രത്തിൽ ആക്രമണം നടക്കുമ്പോൾ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആരോപിച്ചു.
ധാക്കയിലെ ആക്രമണത്തെ അപലപിച്ച ഇസ്‌കോൺ കൊൽക്കത്ത, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ നിലവിളി യു.എൻ കേൾക്കുന്നില്ലെന്ന് പറഞ്ഞു.
'ഹോളി ആഘോഷങ്ങളുടെ തലേദിവസം നടന്ന വളരെ നിർഭാഗ്യകരമായ സംഭവമാണിത്. മാർച്ച് 15ന് ഐക്യരാഷ്ട്രസഭ ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയിരുന്നുവെന്നും ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻദാസ് പറഞ്ഞു. ആയിരക്കണക്കിന് ബംഗ്ലാദേശി, പാകിസ്ഥാൻ ന്യൂനപക്ഷങ്ങളുടെ കഷ്ടപ്പാടുകളിൽ ഐക്യരാഷ്ട്രസഭ നിശ്ശബ്ദത പാലിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതാദ്യമായല്ല ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ വർഷം, ബംഗ്ലാദേശിലെ കോമില്ല ടൗണിലെ നനുവാർ ദിഗി തടാകത്തിന് സമീപമുള്ള ദുർഗ്ഗാ പൂജ പന്തലിൽ മതഗ്രന്ഥത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |