ആലപ്പുഴ: സംസ്ഥാന കർഷക അവാർഡുകളിൽ കഞ്ഞിക്കുഴി കൃഷിക്കും കർഷകർക്കും അംഗീകാരം. ജില്ലയ്ക്ക് ലഭിച്ച അഞ്ച് അവാർഡുകളിൽ മൂന്നും കഞ്ഞിക്കുഴി ആറാം വാർഡിനെ കേന്ദ്രീകരിച്ചുള്ളതാണ്. മികച്ച കർഷകനായി ചാരമംഗലം സ്വദേശി പി.എസ്.സാനുമോൻ, മികച്ച യുവകർഷക ആശാ ഷൈജു, ഗ്രാമ ശക്തി അവാർഡ് നേടിയ കഞ്ഞിക്കുഴി സ്വദേശി പി.സെൽവരാജ്, മികച്ച കൃഷി ഓഫീസർ റോസ്മി ജോർജ്ജ്, മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മുഹമ്മ ദീപ്തി സ്പെഷ്യൽ സ്കൂൾ എന്നിവരിലൂടെയാണ് ജില്ല അംഗീകരിക്കപ്പെട്ടത്.
മികച്ച കർഷകൻ സാനുമോൻ
കയർ മേഖലയിൽി നിന്ന് കൃഷി തോട്ടത്തിലേക്കിറങ്ങിയ ചാരമംഗലം പാപ്പറമ്പിൽ പി.എസ്.സാമുമോന് (45) സംസ്ഥാനത്തെ മികച്ച കർഷകനെന്ന പദവി അർഹതയ്ക്കുള്ള അംഗീകാരമാണ്. 16 ഇനം പച്ചക്കറികൾ, മത്സ്യകൃഷി എന്നിവയുമായി ആറേക്കറിലായാണ് സാനുവിന്റെ കാർഷിക വിപ്ലവം. സ്വന്തമായ ഒന്നര ഏക്കറിന് പുറമേ പാട്ടത്തിനെടുത്തതുൾപ്പടെ മൂന്ന് പ്ലോട്ടുകളിലാണ് കൃഷി നടത്തുന്നത്. കഞ്ഞിക്കുഴി പയർ, പടവലം, പാവൽ, പച്ചമുളക്, കാബേജ്, കോളിഫ്ലവർ, തണ്ണിമത്തൻ തുടങ്ങിയവ ചൊരിമണലിൽ വിളയിച്ചാണ് വിജയം കൊയ്തത്. 22 വർഷമായി കൃഷി ചെയ്യുന്നു. അമ്മ: ജാനമ്മ. ഭാര്യ: അനിത (അദ്ധ്യാപിക). മക്കൾ: അഭിഷേക്, അമേയ.
.............
ശ്രമശക്തി സെൽവരാജ്
തിരുവന്തപുരം മുതൽ കാസർകോഡ് വരെ തരിശുപറമ്പുകളെ വൃത്തിയാക്കി കൃഷിയോഗ്യമാക്കിയും, തുടർ പരിപാലനം ഉറപ്പാക്കിയുമാണ് കഞ്ഞിക്കുഴി കളവേലി വെളിൽ പി.സെൽവരാജ് (42) ശ്രമശക്തി അവാർഡിന് അർഹനായത്. നിലമൊരുക്കലിന് പുറമേ ഓരോ ഘട്ടത്തിലും സഹായം ഉറപ്പുവരുത്തിയാണ് സെൽവരാജിന്റെയും സംഘത്തിന്റെയും പ്രവർത്തനം. 2014ൽ കഞ്ഞിക്കുഴി പഞ്ചായത്ത് ആരംഭിച്ച കാർഷിക കർമ്മസേന വഴിയാണ് ഇത്തരത്തിൽ തരിശുനിലങ്ങ( കൃഷിയോഗ്യമാക്കുന്നതും, മഴക്കാലത്ത് കൃഷി വിജയിപ്പിക്കുന്നതുമായ സംരംഭങ്ങൾക്ക് തുടക്കമായത്. 2012 മുതൽ കാർഷിക രംഗത്ത് സജീവമായ സെൽവരാജിന് പിന്തുണയുമായി ഭാര്യ രമ്യ മേളും, മക്കളായ കൃഷ്ണയും സേതുരാജും ഒപ്പമുണ്ട്.
...............
യുവത്വത്തിന്റെ വിജയമായി ആശ
മികച്ച യുവകർഷകയായി തിരഞ്ഞെടുക്കപ്പെട്ട കഞ്ഞിക്കുഴി കളവേലിൽ ആശാ ഷൈജു (35) പുരയിടവും പാടവും അടങ്ങുന്ന ആറര ഏക്കറിൽ പച്ചക്കറിയും, നെല്ലുമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ 11 വർഷമായി കാബേജ്, കോളിഫ്ലവർ, ബീൻസ്, വെണ്ട തുടങ്ങിയവയാണ് കഞ്ഞിക്കുഴിയുടെ മരുമകളായ ആശ വിളയിച്ചെടുക്കുന്നത്. നെൽ കൃഷിയില്ലാത്ത സമയം പാടത്തും പച്ചക്കറി പാകും. ഭർത്താവ് : ഷൈജു. മകൾ:ആഷ്ന
...............
ഇതാണ് കൃഷി ഓഫീസർ
കണിച്ചുകുളങ്ങര ചേർത്തല തെക്ക് കൃഷി ഓഫീസർ റോസ്മി ജോർജ്ജിന് അവാർഡ് പുത്തരിയല്ല. സംസ്ഥാന പുരസ്ക്കാരത്തിന് മുമ്പ് രണ്ട് തവണയാണ്
കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ പ്രവർത്തന മികവിനുള്ള ജില്ലാതല പുരസ്‌കാരം സ്വന്തമാക്കിയത്. ചേർത്തല തെക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന മില്ലറ്റ് ഗ്രാമം പദ്ധതിയാണ് അവാർഡ് നേടി കൊടുത്തത്. കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയും ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസത്രണ പദ്ധതിയും സുഭിക്ഷ കേരളം പദ്ധതിയും ഒന്നിച്ച് ചേർത്ത് 400 ഏക്കറിൽ റാഗിയും 250 ഏക്കറിൽ ചെറുപയറും കൃഷി ചെയ്യാൻ കർഷകരെ സജ്ജമാക്കിയതിനാണ് പുരസ്‌കാരം. പരമ്പരാഗത ചീരയായ തൈക്കൽ ചീരയുടെ കൃഷി വ്യാപിപ്പിക്കാൻ നടത്താനും റോസ്മി ഇടപെടൽ നടത്തുന്നുണ്ട്. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ മുഹമ്മ പാലത്തറവെളി സജിമോന്റെ ഭാര്യയാണ് .മക്കൾ: ഫ്രാൻസിസ, ജോർജ്ജ്.
...............
ദീപ്തിയിലെ മക്കൾക്ക് പൊൻതൂവൽ
സംസ്ഥാനത്ത് മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മ ദീപ്തി സ്പെഷ്യൽ സ്കൂളാണ്. തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൃഷിയെ സ്നേഹിക്കാൻ കുട്ടികളും അവർക്ക് പിന്തുണയേകാൻ അദ്ധ്യാപകരും പരിശ്രമിച്ചപ്പോഴാണ അവാർഡ് കൈപ്പിടിയിലായത്. 102 കുട്ടികളും, 123 അദ്ധ്യാപക - അനദ്ധ്യാപകരും ചേർന്നാണ സ്കൂൾ കോമ്പൗണ്ടിൽ ഗ്രോ ബാഗ് കൃഷിയും, മത്സ്യകൃഷി, കാട , കോഴി, താറാവ് വളർത്തൽ എന്നിവയും നടത്തിയത്. കൊവിഡ് കാലത്തും സ്കൂളിലെ കൃഷി സജീവമായി തുടരാനായതായി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലിയറ്റ് സി.എം.സി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |