ആലപ്പുഴ: സ്വന്തം പരീക്ഷണ നിരീക്ഷണങ്ങളിൽ കണ്ടെത്തിയ രുചിക്കൂട്ടുകൾ ഉൾപ്പടെ 32 ഇനം വ്യത്യസ്തചായ രുചികളെ ആലപ്പുഴയ്ക്ക് പരിചയപ്പെടുത്തിയ ആലപ്പുഴക്കാരൻ അൻസിൽ ജലീലിന്റെ ധാബാ ചായ ഹിറ്റാവുന്നു. പ്രത്യേകയിനം പൊടികൾ ചേർത്തു തയാറാക്കിയ ധാബാ, പ്ലം കേക്കിന്റെ രുചി നാവിൽ പകരുന്ന പ്ലം ചായ, ബദാം, ചോക്ലേറ്റ്, സ്പൈസി, ബൂസ്റ്റ്, കോംപ്ലാൻ, പട്ട ജിഞ്ചർ, ഗ്രാമ്പു ജിഞ്ചർ തുടങ്ങി 32 വ്യത്യസ്ത രുചികളാണ് കെ.എസ്.യു അഖിലേന്ത്യാ കോ ഓർഡിനേറ്റർ കൂടിയായ ആലപ്പുഴ മുല്ലാത്തുവളപ്പ് ഒറ്റക്കണ്ടത്തിൽ അൻസിൽ ജലീൽ (25) കൊമ്മാടിയിലെ ധാബാ ചായ വഴി പകരുന്നത്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ഉത്തരേന്ത്യൻ സഞ്ചാരമാണ് അൻസിലിനെ ചായ സംരംഭകനാക്കിയത്. നാവിൽ തങ്ങി നിന്ന രുചികളെ കേരളത്തിലെത്തിക്കണമെന്ന് ചിന്തിച്ചു. മൂന്ന് ഉത്തരേന്ത്യക്കാരുമായാണ് നാട്ടിൽ തിരിച്ചെത്തിയത്. അവർ ആലപ്പുഴക്കാരായ എട്ട് കോളേജ് വിദ്യാർത്ഥികൾക്ക് പാചകക്കൂട്ട് പകർന്നു നൽകി. വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി നൽകിയാണ് കടയുടെ പ്രവർത്തനം. ഉച്ചയ്ക്ക് 2.30 മുതൽ പിറ്റേ ദിവസം പുലർച്ചെ 7.30 വരെ രണ്ട് ഷിഫ്റ്റുകളായാണ് ജീവനക്കാരെത്തുന്നത്. പാവ് ബജി, പാനി പൂരി, കക്കായിറച്ചി കട്ലറ്റ്, മോമോസ് തുടങ്ങി വിവിധയിനം പലഹാരങ്ങളും ചായക്കൊപ്പം ലഭിക്കും. ധാബയാണ് കൂട്ടത്തിലെ ഹിറ്റ് ഇനം.
രുചിപ്പെരുമ തേടിയെത്തുന്നവരിലധികവും കുടുംബങ്ങളാണെന്ന് സംരംഭകനായ അൻസിൽ പറയുന്നു. നോയമ്പ് പ്രമാണിച്ച് പുത്തൻ വിഭവങ്ങളും വൈകാതെ ധാബയിലെത്തും. ധാബചായയുടെ പുതിയ ബ്രാഞ്ച് അടുത്ത മാസം വണ്ടാനത്ത് ആരംഭിക്കും. ഹിറ്റായതോടെ ഫ്രാഞ്ചൈസി തേടി നിരവധിപ്പേരാണ് അൻസിലിനെ സമീപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |