കൊച്ചി: നീണ്ട രണ്ടുവർഷത്തെ കൊവിഡ് കാലത്തിന് ശേഷം ഹോം സ്റ്റേകൾ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങി. പ്രതീക്ഷിക്കാതെ എത്തിയ മഹാമാരിക്ക് മുന്നിൽ പകച്ചുപോയ ഹോം സ്റ്റേ ഉടമകൾ ആകെ തകർന്നിരുന്നു. ഏകവരുമാനവും ഇല്ലാതെയായതോടെ വലിയ പ്രതിസന്ധിയിലായിരുന്നു ഇവർ. എന്നാൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തിരിച്ചുപോക്കിന് ഒരുങ്ങുകയാണ് ജില്ലയിലെ ഹോം സ്റ്രേകൾ. വീടുകൾ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരികളെ ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. വൈപ്പിൻ, ഫോർട്ടുകൊച്ചി, ചെറായി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഇതുകൊണ്ട് ഉപജീവനം നടത്തിയിരുന്നവർ കൊവിഡ് വന്നതോടെ ആകെ തകർന്നിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ഒന്നുമുതൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. വിദേശ സഞ്ചാരികൾ കൂടി എത്തിത്തുടങ്ങിയാൽ പഴയ അവസ്ഥയിലേക്ക് അധികം താമസിക്കാതെ എത്തുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.
എത്തുന്നത് വടക്കേ ഇന്ത്യക്കാർ
സഞ്ചാരികളിൽ കൂടുതലും വടക്കേ ഇന്ത്യക്കാരാണ്. കൂടാതെ മറ്റുജില്ലകളിൽ നിന്ന് എത്തുന്നവരുമുണ്ട്. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ആളുകൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും മാനസിക ഉല്ലാസത്തിനായി എത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ ആളുകളും എത്തുന്നത്. അവധിക്കാലത്ത് ഇനിയും ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.
ജില്ലയിലെ ഹോം സ്റ്റേകൾ- 350
നിരക്ക്- 500- 2500
മുറികൾ- 1- 6 വരെ
കിടക്ക- 12
ഭക്ഷണമില്ല
കൊവിഡ് കാലമായതിനാൽ സഞ്ചാരികൾക്ക് ആഹാരം നൽകില്ല. പുറത്തുനിന്ന് ഓർഡർ ചെയ്യുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ട്. എല്ലാ ഹോം സ്റ്റേകളും നിരക്ക് കുറച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുമ്പ് 500 മുതൽ 7,500 രൂപ വരെയായിരുന്നു ഹോം സ്റ്റേകളുടെ നിരക്കെങ്കിൽ ഇപ്പോൾ ഏറ്റവും കൂടിയ നിരക്ക് 2500 രൂപയാണ്.
വിദേശ സഞ്ചാരികൾ ഇല്ലെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ വർദ്ധന ഉണ്ടായിട്ടുണ്ട്. കൈവിട്ടു പോയിടത്തുനിന്ന് വീണ്ടും ആരംഭിക്കുകയാണ്. സംസ്ഥാനത്ത് മുഴുവൻ നല്ല പ്രതികരണമാണ് ഉള്ളത്.
എം.ടി. ശിവദത്തൻ
ഡയറക്ടർ
കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |