കൊല്ലം: കാർഷിക കുടുംബത്തിലെ കുട്ടി കർഷകനെ തേടിയെത്തിയത് സംസ്ഥാന കൃഷി വകുപ്പിന്റെ കർഷക പ്രതിഭാ പുരസ്കാരം. ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാത്ഥിയായ പാരിപ്പള്ളി പുതിയപാലം വടക്കേടത്ത് എ. ആയുഷിനാണ് പുരസ്കാരം ലഭിച്ചത്.
10,000 രൂപയും സ്വർണ മെഡലും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. കർഷകരായ മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഞ്ചാം ക്ളാസ് മുതൽ ആയുഷ് കൃഷിയിൽ തത്പരനായിരുന്നു. പാവലും പടവലവും പയറും ചീരയും വെണ്ടയും തോട്ടത്തിൽ സമൃദ്ധമായി വളരുന്നു. കൂടാതെ 25 ആടുകളും 250 കോഴിയും 60 താറാവും മുയലും പാത്തയും ആയുഷിന്റെ കൃഷി ശേഖരത്തിലുണ്ട്.
ആയുഷിന്റെ പിതാവ് ജി. അനിൽ കുമാർ ചാത്തന്നൂർ പൂതക്കുളം കൃഷി ഭവനിൽ അസി. കൃഷി ഓഫീസറാണ്. പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ അനിൽകുമാറിന് കുടുബസ്വത്തായ മൂന്നരയേക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. മാതാവ് ശോഭ നടീൽ വസ്തുക്കളുടെ നഴ്സറി നടത്തുന്നു.
കൊവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞതോടെ ആയുഷ് സ്വന്തമായി കൃഷിത്തോട്ടം ഒരുക്കി. ഇതിനൊപ്പം ആടുകളെയും കോഴികളെയും പരിപാലിച്ചു. ഉത്പന്നങ്ങൾക്ക് വരുമാനവും ലഭിച്ചുതുടങ്ങി. ചടയമംഗലത്ത് കലയം പാടശേഖരത്തെ ഗ്രൂപ്പ് ഫാമിംഗിലും ആയുഷ് അംഗമാണ്. വെറ്ററിനറി ഡോക്ടറാകണമെന്നാണ് ആയുഷിന്റെ ആഗ്രഹം. പ്ളസ് വൺ വിദ്യാർത്ഥി അനുശ്രീയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |