24ന് പൂർത്തിയാക്കും
കൊല്ലം: സർക്കാർ വടിയെടുത്തു, ദേശീയപാത 66 വികസത്തിനായുള്ള സ്ഥലമേറ്റെടുക്കലിന് ശരവേഗം. മാർച്ച് 25ന് മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം.
ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയിൽ 42 ഹെക്ടർ ഏറ്റെടുത്തു. 1557 കോടി രൂപ നഷ്ടപരിഹാരവും നൽകി. അവശേഷിക്കുന്ന 15 ഹെക്ടർ ഭൂമി 24ന് മുമ്പ് ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഒരു വർഷത്തിലേറെയായി നടക്കുന്ന ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കത്തിൽ വേഗമുണ്ടായിരുന്നെങ്കിലും ഡിസംബർ പകുതിയോടെ ഏറെക്കുറേ നിലച്ച മട്ടായിരുന്നു.
സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാർ കർശന നിലപാടെടുത്തതോടെ നടപടികൾ വേഗത്തിലാവുകയായിരുന്നു. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ കൊല്ലം ജില്ലയിൽ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. പണം കൈമാറിയ ഭൂമിയിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം നിലനിറുത്തി ബാക്കിയുള്ളവ പൊളിച്ചു നീക്കി. വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം
നൽകേണ്ടതു കൊണ്ടാണ് വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കിയത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ ഉടൻ വ്യാപാര സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകി അവരെയും ഒഴിപ്പിക്കും. നഷ്ടപരിഹാരം നൽകിയ ഭൂമിയിൽ മാർക്കിംഗ് ജോലികളും നടന്നുവരുന്നു. ആന്ധ്രയിലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ കമ്പനികൾക്കാണ് പാതയുടെ നിർമ്മാണ കരാർ. കൊല്ലം കാവനാട് മുതൽ കടമ്പാട്ടുകോണം വരെ 1141.51 കോടിയുടെ കരാറാണ് ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. വിശ്വസമുദ്ര ഗ്രൂപ്പിന് കൊറ്റുകുളങ്ങര മുതൽ കാവനാൽ വരെയുള്ള നിർമ്മാണത്തിന് 1580 കോടിയും. കമ്പനികളുടെ നേതൃത്വത്തിൽ പാത നിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.
ഏറ്റെടുക്കുന്ന ഭൂമി: 57.3 ഹെക്ടർ
ഏറ്റെടുത്തത്: 42 ഹെക്ടർ
ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരത്തുക: 2300 കോടി
നൽകിയ നഷ്ടപരിഹാര തുക: 1557 കോടി.
നഷ്ടപരിഹാരം ലഭിച്ചവർ. 3600
ലഭിക്കാനുള്ളവർ. 1700
""
മാർച്ച് 25ന് മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ജില്ലയിൽ 24ന് മുമ്പ് ഏറ്റെടുക്കൽ പൂർത്തിയാകും.
എം.കെ. റഹ്മാൻ
ലെയ്സൺ ഓഫീസർ, ദേശീയപാത അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |