കരുനാഗപ്പള്ളി: മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റുന്നത് വ്യാപകമാകുന്നു. വീട്ട് വളപ്പുകളിൽ നട്ട് വളർത്തിയ വർഷങ്ങളുടെ പഴക്കമുള്ള വൻ മരങ്ങളാണ് വ്യാപകമായി മുറിച്ച് കടത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സർക്കാരും വിവിധ സന്നദ്ധ സംഘടനകളും എല്ലാ വർഷവും സംസ്ഥാനത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിക്കുമ്പോഴാണ് മരങ്ങൾ വ്യാപകമായി മുറിച്ച് കടത്തുന്നത്. പാഴ് മരങ്ങളും വിലപിടിപ്പുള്ള മരങ്ങളും ഇവർക്ക് ഒരുപോലെയാണ്. മുറിച്ച മരങ്ങൾ കണ്ടെയ്നർ ലോറികളിൽ കയറ്റി തമിഴ് നാട്ടിലേക്കും പാലക്കാട്ടേക്കുമാണ് കൊണ്ടു പോകുന്നത്. ദിവസവും കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ലോറികളാണ് തടിയും കയറ്റി പോകുന്നത്.
ഒരു ദിവസം തന്നെ മുറിച്ച് മാറ്റി കടത്തും
കരുനാഗപ്പള്ളിയിൽ ഓരോ സ്ഥലത്തും ഏജന്റുമാരെ ഉപയോഗിച്ചാണ് മരങ്ങൾ വാങ്ങുന്നത്. ഒരു പ്രദേശത്ത് നിന്ന് വാങ്ങുന്ന മരങ്ങൾ എല്ലാം ഒരു ദിവസം തന്നെ മുറിച്ച് മാറ്റി കടത്തുന്ന രീതിയാണ്. മരങ്ങൾ മുറിച്ച് നീക്കുന്നതിനായി വിദഗ്ധ തൊഴിലാളികളും ഇവർക്കൊപ്പം ഉണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് മരം മുറിപ്പ് കരുനാഗപ്പള്ളിയിൽ പച്ചപിടിച്ച് തുടങ്ങിയത്. കോടിക്കണക്കിന് രൂപയുടെ തടികൾ മുറിച്ച് കടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.ഈ കയറ്റി വിടുന്ന തടികൾ മൂല്യവർദ്ധിത ഉല്പന്നങ്ങളായി വീണ്ടും കേരളത്തിലെ പൊതു വിപണിയിലാണ് എത്തുന്നത്. ഇതിൽ പാഴ് മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഉല്പന്നങ്ങളും ധാരാളമുണ്ട്.
മരങ്ങളില്ലാതായാൽ
മരം മുറിപ്പ് തുടർന്നാൽ വളരെ താമസിക്കാതെ കരുനാഗപ്പള്ളിയിലെ മരങ്ങളെല്ലാം നഷ്ടമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ വർഷം കഴിയും തോറും കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ചൂടിന്റെ കാഠിന്യം ഏറുകയാണ്. മരങ്ങൾ അമിതമായി മുറിച്ച് മാറ്റിയതോടെ തണ്ണീർ തടങ്ങളും കുളങ്ങളും വറ്റി വരണ്ട് തുടങ്ങി. ഭാവിയെ കരുതിയെങ്കിലും അനധികൃതമായി മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെ ശക്തമായ നിയന്ത്രണം കൊണ്ട് വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |