പത്തനംതിട്ട : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോർസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കൽ സുനുവിനെ മർദ്ദിച്ച കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടിൽ വീട്ടിൽ ദാമുക്കുട്ടൻ (37), ചെന്നീർക്കര പ്രക്കാനം സ്വദേശി ബിനു കെ.എ(സദു) (40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം സ്വദേശി കുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട് ഒന്നാം പ്രതി മൂന്നുമാസം മുമ്പ് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മറ്റ് രണ്ടു പേരും ചേർന്ന് സുനുവിന്റെ കടയിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ഒന്നാം പ്രതിയുടെ അടിയേറ്റ് ഇടതു കൈത്തണ്ടയ്ക്ക് പരിക്ക് പറ്റി താഴെവീണ സുനുവിനെ മൂവരും ചേർന്ന് മർദ്ദിച്ചു. കടയിലെ സാധനങ്ങൾ നശിപ്പിച്ചതിൽ 5000 രൂപയുടെ നഷ്ടം സംഭവിക്കുകയും, ഒന്നാം പ്രതി 4500 രൂപ മോഷ്ടിക്കുകയും ചെയ്തതാണ് കേസ്.സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ബി.അയൂബ് ഖാന്റെ നേതൃത്വത്തിലുള്ളസംഘം രാമഞ്ചിറയിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. എസ്.ഐ മാരായ ശ്രീകുമാർ, സത്യദാസ്, മാത്യു കെ.ജോർജ്ജ്, അശോക് കുമാർ, വിനോദ് കുമാർ, എസ്.സി.പി.ഒ മാരായ സന്തോഷ് കുമാർ, ബിനോയ് തോമസ്, സി.പി ഓമാരായ അനൂപ്, അൻവർഷാ, ശ്രീജിത്ത്, ശ്യാംകുമാർ, പ്രശാന്ത്, രമ്യത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |