പാലക്കാട്: ചൂടിന്റെ കാഠിന്യം കൂടിയതോടെ മാളങ്ങൾവിട്ട് പാമ്പുകൾ തണുപ്പുതേടി പുറത്തിറങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്. പാടശേഖരങ്ങൾ, ഇലകൾപൊഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ, വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പാമ്പുകളുടെ വിഹാരകേന്ദ്രം. ഇത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ പാമ്പിന്റെ കടിയേൽക്കാൻ സാധ്യതയേറെയാണ്. ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീരതാപനില കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് പുറത്തിറങ്ങുന്നത്. കൂടാതെ വേനൽമഴ പെയ്താലും കൂട്ടതോടെ പാമ്പുകൾ പുറത്തിറങ്ങും. അതിനാൽ അപകടസാധ്യത മുന്നിൽ കണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
'സർപ്പ ' ആപ്ലിക്കേഷൻ
100 വനംവകുപ്പ് ജീവനക്കാർക്ക് ജില്ലയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്. ഇവരുടെ സഹായംതേടാൻ സർപ്പ എന്ന ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 25 കിലോമീറ്റർ പരിധിയിലുള്ളവരുടെ നമ്പർ ആപ്പിൽ ലഭിക്കും. ഫോൺ: 9605599024.
പാമ്പുകൾ വൈകീട്ടാണ് കൂടുതലായി ഇര തേടിയിറങ്ങുന്നത്. ഇരപിടിച്ച ശേഷം രാവിലെയോടെ മാളത്തിലേക്ക് തിരിച്ചുപോകും. ഈ സമയമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങരുത്. തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റുംകൂടിക്കിടക്കുന്ന സ്ഥലങ്ങളിലും കുട്ടികളെ കളിക്കാൻ വിടരുത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ തന്നെയാണ് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും കൂടുതൽ.
മുഹമ്മദ് അൻവർ, ഡെപ്യൂട്ടി ഡയയറക്ടർ,
സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്,അരിപ്പ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |