തിരുവനന്തപുരം: സർക്കാർ, സഹകരണ മേഖലകളിലും പി.പി.പി മോഡലിലും സ്വകാര്യമേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുണ്ടാവണമെന്ന് നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന സി.പി.എമ്മിന്റെ വികസനനയരേഖ നിർദ്ദേശിക്കുന്നു.
സാമൂഹ്യനീതി ഉറപ്പാക്കിയും നിർദ്ദിഷ്ട നിലവാര മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണമേർപ്പെടുത്തണം. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും ധനസഹായ പദ്ധതികളും വായ്പകളും വർദ്ധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസമേഖലയെ ഉല്പാദന മേഖലകളുമായി ബന്ധിപ്പിക്കാൻ നടപടി വേണം. വിവിധ സർവകലാശാലകളിലെ ഗവേഷണസ്ഥാപനങ്ങളെ ഇത്തരത്തിൽ യോജിപ്പിക്കാണം. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനവിക രംഗങ്ങളിലെ ഗവേഷണഫലങ്ങളെ സാമൂഹ്യതലത്തിൽ പ്രയോജനപ്പെടുത്തുന്ന രീതികൾ വികസിപ്പിക്കാനാകണം. .പൊതു വിദ്യാഭ്യാസമേഖലയിൽ പുതിയ കാലത്തിന്റെ സാദ്ധ്യതകളെ മനസ്സിലാക്കി സിലബസ് നവീകരിക്കണം.. പാഠ്യ, പാഠ്യാനുബന്ധ, പാഠ്യേതര സ്കൂൾ പ്രവർത്തനങ്ങൾക്ക് അക്കാഡമിക് മാസ്റ്റർ പ്ലാൻ വേണം.
സ്വകാര്യ വൻകിട
ആശുപത്രികളും
ആധുനിക ചികിത്സാ സംവിധാനങ്ങളെല്ലാം സർക്കാരിന്റെ ആരോഗ്യസ്ഥാപനങ്ങളിൽ ഉറപ്പാക്കണം.
രോഗ ചികിത്സയിൽ അത്യുന്നത കേന്ദ്രമാക്കി കേരളത്തെ മാറ്റണം. അവയവമാറ്റ ചികിത്സ സർക്കാർമേഖലയിലും വ്യാപകമാക്കണം.
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകളും മെച്ചപ്പെടുത്തണം.. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും ചികിത്സയ്ക്കായി രോഗികൾ കേരളത്തിലെത്താൻ ഇടയാക്കും വിധം ചികിത്സാ സൗകര്യംമെച്ചപ്പെടണം. വൻകിട ആശുപത്രികൾ സ്വകാര്യ, പൊതുമേഖലകളിൽ വരാൻ പദ്ധതി വേണം. നഴ്സിംഗ്, പാരാ മെഡിക്കൽ കോളേജുകൾ വർദ്ധിപ്പിക്കണം. സ്കൂൾതലത്തിൽ പൊതുപരിശോധനാ പദ്ധതിക്ക് സമഗ്ര രൂപരേഖ വേണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും തമ്മിൽ ഇക്കാര്യത്തിൽ പാരസ്പരിക ബന്ധമുറപ്പാക്കണം. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ തടയാൻ കർശനമായി ഇടപെടണമെന്നും നയരേഖ നിർദ്ദേശിച്ചു.
സി.പി.എം നയരേഖ:
ശമ്പള നിർണയം സ്ഥാപനത്തിന്റെ
ശേഷിയും കണക്കിലെടുത്താവണം
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ ശമ്പള നിർണയത്തിൽ ജീവിതച്ചെലവിനോടൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിയും കണക്കിലെടുക്കണമെന്ന് സി.പി.എം നയരേഖ. ഏതെങ്കിലും വ്യവസായത്തിൽ അനഭിലഷണീയ പ്രവണതകൾ നിലനിൽക്കുന്നുവെങ്കിൽ തൊഴിലാളി സംഘടനാ നേതൃത്വവുമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയിൽ പറയുന്നു.
പൊതുമേഖലയിലുൾപ്പെടെ പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ ഫലപ്രദമായ നടപടികൾ വേണം. സൂക്ഷ്മ, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിന് ഊന്നലുണ്ടാവണം. ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ വരുന്നവരെ തദ്ദേശ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കണം. സ്വകാര്യ വ്യവസായികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ആരംഭിക്കുന്ന വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകുന്ന സൗകര്യങ്ങളിലും, സഹായങ്ങളിലും വ്യക്തത വരുത്തുന്നതിനും പ്രത്യേക സമിതി രൂപീകരിക്കണം. പുതിയ വ്യവസായങ്ങളാരംഭിക്കാൻ സംസ്ഥാനത്തിന് പുറത്തുള്ള വ്യവസായികളെ ബന്ധപ്പെടാനാവശ്യമായ സംവിധാനമൊരുക്കണം. നിശ്ചിത ഇടവേളകളിൽ പുരോഗതി വിലയിരുത്തണം. ജനസാന്ദ്രതയേറിയ കേരളത്തിൽ വ്യവസായ പുരോഗതിയെ ബാധിക്കാതിരിക്കാൻ സർക്കാർ മുൻകൈയെടുത്ത് ഭൂമി ലഭ്യതയുറപ്പാക്കണം. പരമ്പരാഗത വ്യവസായങ്ങളെ ആധുനികവത്കരിക്കുക പ്രധാന അജൻഡയാവണം. തെറ്റായ രീതികൾ തിരുത്താൻ ട്രേഡ് യൂണിയൻ നേതൃത്വങ്ങളുമായി ചർച്ച ചെയ്ത് നടപടിയെടുക്കണമെന്നും രേഖയിൽ പറയുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |