കൊച്ചി: ഇന്ത്യൻ ഓയിലിനും മാംഗ്ലൂർ റിഫൈനറിക്കും പിന്നാലെ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങാനുള്ള കരാറിലേർപ്പെട്ട് ഭാരത് പെട്രോളിയവും (ബി.പി.സി.എൽ). ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എൽ 20 ലക്ഷം ബാരൽ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ വാങ്ങുക.
റഷ്യൻ കമ്പനിയായ റോസ്‌നെഫ്‌റ്റിൽ നിന്ന് 30 ലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാറിലേർപ്പെട്ടത്. മേയിൽ ഇതു ലഭിക്കും. മാംഗ്ളൂർ റിഫൈനറി വാങ്ങുന്നത് 10 ലക്ഷം ബാരലാണ്. വിപണിവിലയേക്കാൾ ബാരലിന് 20-25 ഡോളർ ഡിസ്കൗണ്ടിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണനൽകുക. ഇന്ത്യയിലേക്കുള്ള ചരക്കുകൂലിയും ഇൻഷ്വറൻസും വഹിക്കാമെന്ന വാഗ്‌ദാനവും റഷ്യ നൽകിയിട്ടുണ്ട്.
റഷ്യയുമായി ഇടപാടുകൾ വേണ്ടെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും മുന്നറിയിപ്പുകൾ തള്ളിയാണ് ഇന്ത്യ റഷ്യ എണ്ണ വാങ്ങലുമായി മുന്നോട്ടുപോകുന്നത്. ഈവർഷം ഡിസ്കൗണ്ടോടെ 1.50 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങുക.
ക്രൂഡോയിൽ വാങ്ങൽ ഉഷാറാക്കി ഇന്ത്യ
ക്രൂഡോയിൽ വില കുത്തനെ കൂടിയിട്ടും ഇറക്കുമതി ഉയർത്തി ഇന്ത്യ. കഴിഞ്ഞമാസം പ്രതിദിനം 4.86 മില്യൺ ടണ്ണായിരുന്നു ഇറക്കുമതി. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണിത്. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ഡിമാൻഡ് ഉയർന്ന പശ്ചാത്തലത്തിലാണ് എണ്ണവിതരണക്കമ്പനികൾ ഇറക്കുമതി കൂട്ടിയത്.
ഈവർഷം ജനുവരിയേക്കാൾ അഞ്ചു ശതമാനവും 2021 ഫെബ്രുവരിയേക്കാൾ 24 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. രണ്ടുമാസം മുൻകൂറായാണ് ഇന്ത്യൻ കമ്പനികൾ എണ്ണ ഇറക്കുമതി കരാറിലേർപ്പെടുന്നത്. ഡിസംബറിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 73 ഡോളറായിരുന്നു.
വില ജനുവരിയിൽ 88 ഡോളറും ഫെബ്രുവരിയിൽ 96 ഡോളറും കടന്നിരുന്നു. ബാരലിന് 128.24 ഡോളറായിരുന്നു ഈമാസം ഒമ്പതിന് വില. ഇപ്പോൾ വില 103.50 ഡോളർ. ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഇറാക്കിൽ നിന്നാണ് ഏറ്റവുമധികം എണ്ണ വാങ്ങുന്നത് - 23 ശതമാനം. സൗദി അറേബ്യ (18 ശതമാനം), യു.എ.ഇ (11 ശതമാനം), അമേരിക്ക (7 ശതമാനം) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
അമേരിക്കൻ എണ്ണയ്ക്കും
വലിയ ഡിമാൻഡ്
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഈവർഷം 11 ശതമാനം വർദ്ധിക്കുമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ ഏഴ് ശതമാനം വിഹിതവുമായി ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ സ്രോതസാണ് അമേരിക്ക. വൈകാതെ അമേരിക്കയുടെ വിഹിതം എട്ടുശതമാനമാകുമെന്ന് കരുതപ്പെടുന്നു.
ഇന്ത്യയ്ക്കൊപ്പമെന്ന് ഇറാൻ
ഇന്ത്യയുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ഒപ്പംനിൽക്കാമെന്ന വാഗ്‌ദാനവുമായി ഇറാൻ. റുപ്പി-ഇറാൻ റിയാൽ അധിഷ്‌ഠിത വ്യാപാരം പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ചെഗേനി മുന്നോട്ടുവച്ചത്. ഇന്ത്യയ്ക്ക് എണ്ണയും ഗ്യാസും നൽകാമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയിരുന്നെങ്കിലും അമേരിക്ക ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇപ്പോൾ നിലച്ചിരിക്കുകയാണ്. 2018-19ൽ 1,700 കോടി ഡോളറായിരുന്നു ഇന്ത്യയും ഇറാനും തമ്മിലെ വ്യാപാരമൂല്യം. നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ ഇതുവെറും 200 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |