തിരുവനന്തപുരം: തിരമാലകളെയും അസ്തമയ സൂര്യനെയും സാക്ഷിയാക്കി,ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകൾ മുഴങ്ങവേ, ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ഡോ.തോമസ്.ജെ.നെറ്റോ അഭിഷിക്തനായി. തിരുവനന്തപുരം ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ മൂന്നു മണിക്കൂറോളം നീണ്ട ചടങ്ങുകൾക്ക് സ്ഥാനമൊഴിഞ്ഞ മെത്രാപ്പോലീത്ത ഡോ.എം.സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു.
രൂപതയുടെ അഞ്ചാമത്തെ മെത്രാനും അതിരൂപതയിലെ രണ്ടാമത്തെ മെത്രാപ്പോലീത്തയുമാണ് ഡോ. തോമസ്.ജെ.നെറ്റോ.
മെത്രാപ്പോലീത്ത പദവിയിലേക്ക് ഡോ.തോമസ് നെറ്റോയെ ഉയർത്തണമെന്ന് വിശ്വാസസമൂഹത്തിനു വേണ്ടി രൂപത ചാൻസലർ മോൺ.സി.ജോസഫ് അഭ്യർത്ഥന നടത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മെത്രാനെ നിയമിച്ചുള്ള അപ്പോസ്‌തോലിക വിളംബരം അദ്ദേഹം ലത്തീൻ ഭാഷയിലും ഫാ. ഡാർവിൻ പീറ്റർ മലയാളത്തിലും വായിച്ചു. നിയുക്ത മെത്രാൻ സന്നദ്ധത അറിയിച്ചതോടെ സുവിശേഷഗ്രന്ഥം തലയിൽവച്ചുള്ള പ്രതിഷ്ഠാപന പ്രാർഥനയും പാരമ്പര്യം കൈമാറുന്ന കൈവയ്‌പ്പുകർമ്മവും നടന്നു. തൈലാഭിഷേകവും ശിരോലേപനവും നടത്തിയശേഷം വിശ്വസ്തതയുടെ അടയാളമായി മോതിരവും ജനഅജപാലന അധികാരത്തിന്റെ പ്രതീകമായി അംശമുടിയും (തൊപ്പി) അണിയിച്ചു. ഇടയശുശ്രൂഷയുടെ ചിഹ്നമായ അംശവടി സ്വീകരിച്ച് ഭദ്രപീഠത്തിൽ ഉപവിഷ്ടനായി ഡോ.തോമസ്.ജെ.നെറ്റോ സ്ഥാനമേറ്റു. വിവിധ മെത്രാന്മാരും കൈവയ്പു കർമം നടത്തിയശേഷം, സമാധാനചുംബനം നൽകി.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറേല്ലി വചനസന്ദേശം നൽകി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസന്റ് സാമുവേൽ എന്നിവർ സഹകാർമികരായിരുന്നു. സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ,തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ബിഷപ്പുമാരും പുരോഹിതരും കന്യാസ്ത്രീകളും ചടങ്ങിനെത്തി. ആശംസ നേരാൻ മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, വി.എസ്.ശിവകുമാർ തുടങ്ങിയവർ എത്തി. അൻപത്തിയേഴുകാരനായ തോമസ് ജെ.നെറ്റോ രൂപതയിലെ വിവിധ ശുശ്രൂഷകളുടെ കോ-ഓർഡിനേറ്ററായിരിക്കെയാണ് മെത്രാപ്പോലീത്തയായി നിയമിതനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |