പയ്യന്നൂർ : കേന്ദ്ര സർക്കാരിന്റെ നയങ്ങളും തൊഴിൽനിയമങ്ങളും തൊഴിലാളികൾക്കും തൊഴിലാളിസംഘടനകൾക്കും ഒരുപോലെ വിനാശകരമാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു.സി.പി.എം. 23–ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ സംഘടിപ്പിച്ച 'കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളും നിയമങ്ങളും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി സംഘടനകളുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് തൊഴിലാളികൾ അനുഭവിക്കുന്ന പല പുരോഗമന അവകാശങ്ങളും. എട്ടു മണിക്കൂർ ജോലി, സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം സ്ത്രീകൾക്ക് പ്രസവാവധി തുടങ്ങിയവ ഇത്തരത്തിൽ എടുത്തുപറയേണ്ടുന്നവയാണ്. തൊഴിലാളി പ്രസ്ഥാനങ്ങളെ
പല മുതലാളിത്തരാഷ്ട്രങ്ങളും ഭയപ്പെടുകയും ഒരു വിപ്ലവസമരത്തിലേക്ക് നീങ്ങാതെ പലസമരങ്ങളും വിട്ടുവീഴ്ച ചെയ്ത് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തത് തൊഴിലാളി സംഘടനകളുടെ ശക്തമായ പ്രവർത്തന ഫലമായാണ്. മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഇന്ത്യയിൽ ആഗോളവത്ക്കരണ നയങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ബി.ജെ.പി.നേതൃത്വത്തിലുള്ള സർക്കാർ അത് കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇന്ത്യയിലെ ഭരണ കൂടങ്ങളെ നിയന്ത്രിക്കുന്നത് കുത്തക മുതലാളിമാരാണെന്നും അവർക്ക് വേണ്ടിയാണ് ഇവിടെ സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നതെന്നും എളമരം കരീം ആരോപിച്ചു. സംഘാടകസമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ, എ.ഐ.ടി.യു.സി .സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,
എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള, സി.ഐ.ടി.യു . സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ല പ്രസിഡന്റ് സി. കൃഷ്ണൻ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |