കാസർകോട് : കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും വിജിലൻസിന്റെ പിടിയിലായി. കാസർകോട് നെട്ടണിഗെ ഗ്രൂപ്പ് വില്ലേജ് ഓഫീസർ തിരുവനന്തപുരം വീരണക്കാവ് കുട്ടിച്ചിറ സ്വദേശി എസ്.എൽ. സോണി(45), കാഷ്വൽ സ്വീപ്പർ കിന്നിംഗാർ നെട്ടണിഗെയിലെ കെ.ശിവപ്രസാദ് (37) എന്നിവരെയാണ് കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ടാണ് വിജിലൻസ് സംഘം പ്രതികളെ പിടികൂടിയത്. വീട് നിർമ്മിക്കാനായി ബെള്ളൂർ കോളിക്കട്ടെയിൽ താമസിക്കുന്ന ആദൂർ സ്വദേശി അബ്ദുർ റഹ്മാൻ കൈവശാവകാശ രേഖയ്ക്കായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതിനാലാണ് പഞ്ചായത്ത് കൈവശാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ 25 ദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ 2000 രൂപയും ഒരു കുപ്പി മദ്യവും എത്തിക്കാൻ പറഞ്ഞു. തുടർന്ന് ഇദ്ദേഹം വിവരം വിജിലൻസിന് കൈമാറി. വില്ലേജ് ഓഫീസർ മദ്യം വാങ്ങിവച്ച ശേഷം പണം വാങ്ങാൻ സ്വീപ്പറെ വിളിച്ചു വരുത്തി. ബൈക്കിലെത്തിയ സ്വീപ്പർ ശിവപ്രസാദിനെ അബ്ദുൾറഹ്മാനിൽ നിന്ന് പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ. എസ്. പി കെ.വി വേണുഗോപാൽ പറഞ്ഞു.
സി.ഐ.സിബി തോമസ്, എസ്.ഐ പി.പി.മധു, എ.എസ്.ഐമാരായ വി.എം. മധുസൂദനൻ, വി.ടി. സുഭാഷ് ചന്ദ്രൻ, പി.വി.സതീശൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |