പത്തനംതിട്ട : എവിടെ ആണെങ്കിലും ആരോഗ്യമന്ത്രി വീണാജോർജിനെ നേരിൽ കാണുക, പരാതി അറിയിക്കുക. പുതുപ്പള്ളിയിലെ സിപാസ് എസ്.എം.ഇ സ്വാശ്രയ കോളേജിൽ നിന്ന് പുറപ്പെട്ട ബി.എസ്.സി എം.എൽ.ടി വിദ്യാർത്ഥികളുടെ ലക്ഷ്യം ഇതായിരുന്നു.
പാരാമെഡിക്കൽ വിദ്യാർത്ഥികൾ എല്ലാവർഷവും രണ്ടുമാസത്തേക്ക് ക്ലിനിക്കൽ പോസ്റ്റിംഗ് ഇനത്തിൽ ആയിരംരൂപ പരിശീലനം നടത്തുന്ന ആശുപത്രിയിൽ അടയ്ക്കണമെന്നുണ്ട്. എന്നാൽ 2021 ആഗസ്റ്റിൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ആയിരം രൂപയ്ക്ക് പകരം പതിനായിരം രൂപയായി തുക ഉയർത്തി. 80,820 രൂപ ഓരോവർഷവും കോളേജ് ഫീസായി അടയ്ക്കുന്നതിന് പുറമേ സ്പെഷ്യൽ ഫീസും പരീക്ഷാഫീസും വിദ്യാർത്ഥികൾ നൽകുന്നുമുണ്ട്. ഇതുകൂടാതെ പതിനായിരം രൂപ കൂടി നൽകണമെന്ന സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എം.ജി കലോത്സവത്തിന്റെ സ്വാഗതസംഘം ഒാഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ വിദ്യാർത്ഥികൾ ഇന്നലെ ഉച്ചയ്ക്ക് നേരിട്ടുകണ്ടു പരാതി അറിയിച്ചു. ക്ലിനിക്കൽ പോസ്റ്റിംഗിനായി ഗവ.കോളേജ് അനുവദിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ കോളേജിൽ പോസ്റ്റ് ചെയ്തിട്ടില്ല. പാരാമെഡിക്കൽ കോഴ്സുകളായ ബി.എസ് സി നഴ്സിംഗ് , ബി.ഫാം വിദ്യാർത്ഥികൾക്കും ഈ സർക്കുലർ ബാധകമായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ക്ലിനിക്കൽ പോസ്റ്രിംഗിനായി പോകുമ്പോൾ ഹോസ്റ്റൽ വാടകയും വിദ്യാർത്ഥികൾ നൽകേണ്ടിവരും. ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് മന്ത്രി വീണാജോർജിനെ നേരിൽകാണാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്. കോട്ടയം ജില്ലാ കളക്ടർ , മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിരവധി വിദ്യാർത്ഥികൾ ബി.എസ് സി എം.എൽ.ടി കോഴ്സിന് പഠിക്കുന്നുണ്ട്. ഇതിൽ പലരും വിദ്യാഭ്യാസ വായ്പ എടുത്ത് പഠനം നടത്തുന്നവരാണ്. സർട്ടിഫിക്കറ്റ് ലഭിക്കില്ലന്ന് ഭീഷണിയെ തുടർന്ന് പല വിദ്യാർത്ഥികളും വർദ്ധിപ്പിച്ച ഫീസ് അടയ്ക്കാൻ നിർബന്ധിതരാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |