തൊടുപുഴ: പൈനാവ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയൊഴികെയുള്ളവർക്ക് ജാമ്യം. രണ്ട് മുതൽ ആറ് വരെ പ്രതികളായ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലാക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ ജില്ലാ ജഡ്‌ജി പി.എസ്. ശശികുമാർ തള്ളി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ജാമ്യവ്യവസ്ഥകളിലാണ് അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചത്. ഏഴും എട്ടും പ്രതികളായ ജസിൻ ജോയി, അലൻ ബേബി എന്നിവർ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽദത്തും പ്രതികൾക്ക് വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകനും ഹാജരായി. കഴിഞ്ഞ ജനുവരി പത്തിനാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ധീരജിന് കുത്തേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |