ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മിയുടെ പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ധാന്യ വിപണി ജീവനക്കാരൻ, ഡോക്ടർമാർ, അഭിഭാഷകർ, സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്നവർ മന്ത്രിസഭയിലുണ്ട്.
ഇന്നലെ രാവിലെ 11.10 ന് ചണ്ഡീഗഡിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. പ്രമുഖ ദളിത് നേതാവും കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്ന ഹർപാൽ സിംഗ് ചീമയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. നേത്രരോഗ വിദഗ്ദ്ധയും ഫരീദ് കോട്ടിൽ നിന്നുള്ള എം.പിയായിരുന്ന സാധു സിംഗിന്റെ മകളുമായ ഡോ. ബൽജിത് കൗർ, മുൻ എക്സൈസ് ആൻഡ് ടാക്സേഷൻ ഓഫീസർ ഹർഭജൻ സിംഗ്, ദന്ത ഡോക്ടറായിരുന്ന ഡോ.വിജയ് സിംഗ്ല, സാമൂഹിക പ്രവർത്തകരായ ലാൽചന്ദ് കടരുചക്, എഞ്ചിനിയർ ബിരുദദാരിയായ ഗുർമീത് സിംഗ് മീത് ഹയർ, മുൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് അംഗമായിരുന്ന കുൽദീപ് സിംഗ് ധലിവാൾ, ധാന്യ വിപണിയിൽ ഏജന്റായിരുന്ന ലാൽജിത് സിംഗ് ഭുള്ളർ, കാർബൺ വ്യവസായിയായ ബ്രഹ്മം ശങ്കർ ജിമ്പ, ആപ്പിന്റെ യുവജന വിഭാഗം തലവനും അഭിഭാഷകനുമായ ഹർജോത് സിംഗ് ബെയൻസ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം, കുൽദീപ് സിംഗ് ധലിവാൾ കൊലക്കേസ് പ്രതിയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഹർപാൽ സിംഗ് ചീമ,ഗുർമീത് സിംഗ് മീത് ഹയർ എന്നിവരൊഴികെയുള്ള 8 പേർ ആദ്യമായി ജനപ്രതിനിധികളായവരാണ്.
25000 പേർക്ക് സർക്കാർ ജോലി : ഭഗവന്ത് മൻ
പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ 25,000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകാൻ തീരുമാനമായി. സർക്കാർ മേഖലയിൽ നികത്തുന്ന ഒഴിവുകളിൽ 10,000 എണ്ണം പോലീസ് സേനയിൽ നിന്നും 15,000 മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുമായിരിക്കും. ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇത് യുവാക്കൾക്ക് സർക്കാർ മേഖലയിൽ കൂടുതൽ ജോലിസാദ്ധ്യതകൾ തുറന്നു നല്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിന് പുറമേ 2022 - 23 സാമ്പത്തിക വർഷത്തിലേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |