ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: കൊറിയർ വഴി കോടികളുടെ മാരക ലഹരി വസ്തുക്കൾ കടത്തി വിൽപ്പന നടത്തിവന്ന സംഘത്തിലെ കണ്ണികൾക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു. കൊച്ചിയിലെ വിദേശ പാഴ്സൽ സർവീസ് സ്ഥാപനത്തിൽ നിന്ന് മയക്കുമരുന്ന് കൊറിയർ ചെയ്ത സംഭവത്തിന്റെ തുടർച്ചയായുള്ള അന്വേഷണമാണിത്.
കേസിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ കുളത്തൂർ കല്ലിംഗൽ ഹരിനിവാസിൽ അരുൺ ദാസിനെ അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഫൈസൽ, തിരുവനന്തപുരം പേയാട് സ്വദേശി ശിവവിക്രമാദിത്യൻ എന്നിവരുടെ പക്കൽ നിന്നും മയക്കുമരുന്നെത്തിച്ച് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയതിനാണിത്.
അരുൺദാസിനെ പിടികൂടിയ ഫ്ലാറ്റിൽ നിന്നും 17.36 ഗ്രാം എം.ഡി.എം.എയും 24.75 ഗ്രാം ഹാഷിഷും പിടികൂടി. തിരുവനന്തപുരം അസി. എക്സൈസ് കമ്മിഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എ. മുഹമ്മദ് റാഫി,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യാംകുമാർ, പ്രിവന്റിവ് ഓഫീസർമാരായ ദേവലാൽ, സന്തോഷ്‌കുമാർ, സി.ഇ.ഒ മാരായ റഹിം, രാകേഷ്, ഹരികൃഷ്ണൻ ഡ്രൈവർ കവിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഡി.ജെ പാർട്ടിയും ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്നതായി എക്സൈസ് കണ്ടെത്തി. ഡോക്ടർമാരും എൻജിനിയർമാരും ടെക്കികളുമുൾപ്പെടെ ഉന്നതരാണ് മയക്കുമരുന്ന് വാങ്ങാനായി എത്തിയിരുന്നത്. അരുൺദാസിന്റെ ഫോണിൽ നിന്ന് ഇതിന്റെ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |