കൊച്ചി: നെറ്റ്-സീറോ എമിഷൻ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് കുതിപ്പേകാനുള്ള ഊർജവുമായി ടൊയോട്ടയുടെ പുത്തൻ മിറായ് വിപണിയിലെത്തി. ഹൈഡ്രജൻ അധിഷ്‌ഠിത ഫ്യുവൽ സെൽ ഇലക്‌ട്രിക് വാഹനം (എഫ്.സി.ഇ.വി) ആണിത്.
ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐ.സി.എ.ടി) ചേർന്നാണ് ടൊയോട്ട കിർലോസ്‌കർ മിറായിയെ ഇന്ത്യൻ നിരത്തിലെത്തിച്ചത്. മിറായിയുടെ രണ്ടാംതലമുറ പതിപ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ എത്തിച്ചത്. ഇന്ത്യയിലെ റോഡുകളിലും കാലാവസ്ഥയിലും പ്രകടനം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച പഠനമാണ് ലോകത്തെ
ഏറ്റവും നൂതനമായ ഈ എഫ്.സി.ഇ.വിയുടെ ലക്ഷ്യം. എഫ്.സി.ഇ.വി ടെക്‌നോളജി സംബന്ധിച്ച് ഇന്ത്യക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ദൗത്യവും മിറായിക്കുണ്ട്.
എഫ്.സി.ഇ.വി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തെ ചുരുക്കം വാഹനങ്ങളിലൊന്നാണ് മിറായ്. പൂർണമായും ഹൈഡ്രജൻ - ജനറേറ്റഡ് വൈദ്യുതിയിലാണ് മിറായിയുടെ ഓട്ടം. പുകയ്ക്കുപകരം വെള്ളമാണ് കാർ പുറന്തള്ളുക.
'ഭാവി" എന്നാണ് മിറായ് എന്ന ജാപ്പനീസ് വാക്കിനർത്ഥം. ഹൈഡ്രജൻ ഫ്യുവൽ സെൽ ബാറ്ററി പായ്‌ക്കാണ് മിറായിക്ക് കരുത്തേകുന്നത്.
ഹൈഡ്രജൻ ടാങ്ക് ഒറ്റത്തവണ ഫുൾ ആക്കിയാൽ 650 കിലോമീറ്റർ ദൂരം വരെ മിറായിയിൽ പോകാം. 5 മിനുട്ട് കൊണ്ട് റീഫ്യുവൽ ചെയ്യാമെന്നതാണ് മുഖ്യ സവിശേഷത.
കർണാകയിൽ ആണ് മിറായ് രണ്ടാം പതിപ്പ് ടൊയോട്ട നിർമ്മിക്കുക.
ഹൈ പ്രഷർ ഹൈഡ്രജൻ ഫ്യുവൽ ടാങ്കും ഇലക്‌ട്രിക് മോട്ടോറുമാണ് മിറായിക്കുള്ളത്. ഹൈഡ്രജൻ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ജനറേറ്റ് ചെയ്‌താണ് പ്രവർത്തനം.
പുകയ്‌ക്കുപകരം വെറും വെള്ളമാണ് മിറായ് പുറന്തള്ളുക. 2014ലാണ് ഒന്നാം തലമുറ മിറായ് വിപണിയിൽ എത്തിയത്. ജപ്പാൻ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |