കോട്ടയം: കൊവിഡ് കാലത്ത് പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുടെ വേനലവധിക്കാലം. 2020 മാർച്ചിൽ ആരംഭിച്ച കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ അടുത്ത രണ്ട് മാസം ആഭ്യന്തര വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സംരംഭകർ.
ഏതാനും ആഴ്ചകളായി ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങളിൽ വലിയ തിരക്കാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ. കുമരകത്ത് അറ്റകുറ്റപ്പണി നടത്തി ഹൗസ് ബോട്ടുകളും ഹോംസ്റ്റേകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ ഓഫ് സീസൺ നിരക്കിൽ സർവീസ് നടത്തി സഞ്ചാരികളെ ആകർഷിക്കാൻ ഒരു വിഭാഗം ഹൗസ്‌ബോട്ട് ഉടമകൾ തയാറായിട്ടുണ്ട്.
തമിഴ്‌നാട് കനിയണം
കായൽയാത്രയ്ക്ക് സംഘമായി കൂടുതൽ പേർ എത്തുന്നത് ഉത്തരേന്ത്യക്കാരാണ്. അവധിക്കാലത്ത് കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സംഘങ്ങൾ എത്തുമെന്നാണ് ടൂർ ഓപ്പറേറ്റർമാരുടെ പ്രതീക്ഷ. ഉത്തരേന്ത്യക്കാർ എത്തുന്നുണ്ടെങ്കിലും ഹോളി അവധി കഴിയുമ്പോഴത്തെ സ്ഥിതി പറയാനാകില്ല. ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുന്നുണ്ട്. ഡൽഹി, മുംബയ് തുടങ്ങിയ നഗരങ്ങളിൽ കേരള ടൂറിസം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത് ഗുണകരമായെന്ന് സംരംഭകർ പറയുന്നു.
ഹൗസ് ബോട്ടുകളുടെ ചെലവ് കൂടി
2020 മാർച്ചിൽ ഡീസൽ വില ഏകദേശം 67 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 25 ശതമാനത്തിലധികം കൂടി. 25 ലീറ്റർ ഡീസൽ ഒരു ദിവസത്തെ സർവീസിനു വേണം. ശനിയും ഞായറും അവധിദിനങ്ങളിലും തിരക്കുണ്ടാകുമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തിരക്കില്ലെങ്കിൽ ഹൗസ് ബോട്ടുടമകൾക്കു വലിയ നഷ്ടമുണ്ടാകും.
ഒറ്റ മുറി ഹൗസ് ബോട്ടുകൾക്ക് 6500 രൂപ മുതൽ
'' അവധി ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ നിന്നുള്ളവരും കൂട്ടത്തോടെ എത്തുന്നുണ്ട്. ഹൗസ് ബോട്ടുകൾക്ക് മാത്രമല്ല റിസോർട്ടുകൾക്കും ബുക്കിംഗുള്ളത് ശുഭസൂചനയാണ്''
- ഷനോജ് ഇന്ദ്രപ്രസ്ഥം, ടൂറിസം സംരംഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |